Tuesday, September 20, 2011

ചാവേറുകള്‍


സമയം മൂന്നര കഴിഞ്ഞിരിക്കുന്നു....  ഹരിനാരായണന്‍ ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു,  മറ്റുള്ളവരെ ഉണര്‍ത്താതെ റെഡിയായി, പുറത്തിറങ്ങാന്‍ വാതില്‍ തുറന്നതും, ആ ദ്രവിച്ച വാതിലിന്‍റെ  'കര കര' ശബ്ദം...
"നേരം വെളുക്കും മുന്‍പേ നീ ഇതെങ്ങടാ ന്‍റെ കുട്ട്യേ "
അമ്മയുടെ ചോദ്യം കേട്ടതായി ഭാവിക്കാതെ അവന്‍ പുറത്തേക്കിറങ്ങി വാതില്‍ വലിച്ചടച്ചു. പിന്നൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ വേഗത്തില്‍ നടന്നു.

ഹരി നടക്കുകയായിരുന്നുവെങ്കിലും മനസ് ഓടുകയായിരുന്നു.. പിറകിലേക്ക്... 
പൂര്‍വികര്‍ ചെയ്തുകൂട്ടിയ പാപത്തിന്റെയെല്ലാം  ഫലം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട ആ ക്ഷയിച്ച  ഇല്ലത്ത് ജനിക്കേണ്ടി വന്നതില്‍  ശപിച്ചു ജീവിച്ച നാളുകള്‍ , കഷ്ടപ്പാടുകള്‍ക്കിടയിലും നല്ല മാര്‍ക്കോടെ MSc പാസ്സായിട്ടും,  ഉയര്‍ന്ന ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് മാത്രം അര്‍ഹതയുള്ള ജോലി മറ്റൊരാളുടേതായത് നോക്കി നിന്ന് നെടുവീര്‍പ്പിട്ട ആ നശിച്ച ദിവസം...  ലക്ഷങ്ങള്‍ കാണിക്ക വയ്ക്കാന്‍ ഇല്ലാത്തവന് ജോലി എന്നതൊരു സ്വപ്നം മാത്രമെന്ന തിരിച്ചറിവില്‍ , സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ തോന്നിയ  മറ്റൊരു ശപിക്കപ്പെട്ട നിമിഷം... അതിനു വേണ്ടി ബാങ്കുകളും ഓഫീസുകളും  കയറിയിറങ്ങി കൈയ്യില്‍ ഉണ്ടായിരുന്നത് കൂടി നഷ്ടപ്പെടുത്തിയ നാളുകള്‍ ‌...  ഓര്‍മ്മകള്‍  മനസ്സിലേക്ക് എല്ലാ വൈരാഗ്യവും കൊണ്ടുവന്നു നിറയ്ക്കുന്നത്  ഒരു സുഖത്തോടെ അവനറിഞ്ഞു. വേണം... മനസിനെ കല്ലാക്കണം. ഇന്ന് തന്നെ ഏല്‍പ്പിച്ച ദൌത്യത്തിനു വേണ്ടത് മനുഷ്യത്വം ഇല്ലാത്ത ഒരു ഹരിയെയാണ് .

ആരോടെല്ലാം ആണ് തന്റെ ദേഷ്യം !ഇല്ലായ്മകള്‍ക്കിടയിലും മക്കളെ ഉണ്ടാക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാതിരുന്ന മാതാപിതാക്കളോടോ? പെങ്ങന്മാര്‍ക്ക് വയസ്സറിയിച്ച നാള്‍ മുതല്‍ അവരുടെ വിവാഹം നടത്താത്തതെന്തേ എന്ന് ചോദിച്ചു സ്വൈര്യം കെടുത്തുന്ന ബന്ധുജനങ്ങളോടോ? കൂലിപ്പണി എടുത്തെങ്കിലും കുടുംബം നോക്കാമെന്ന് കരുതിയപ്പോഴും ഉന്നത ജാതിയുടെയും കൈയ്യിലെ സര്‍ട്ടിഫിക്കറ്റുകളുടെയും പേരില്‍ തന്നെ പകച്ചു നോക്കിയ  സമൂഹത്തോടോ? എല്ലാവരോടും ഒരുപോലെ തനിക്കു വെറുപ്പാണെന്നു ഹരിയോര്‍ത്തു. അന്യ നാട്ടില്‍ പോയി രക്ഷപ്പെടാമെന്നു വച്ചാല്‍ അമ്മയെയും പെങ്ങന്മാരെയും ഇതുപോലൊരു നാട്ടില്‍ ഒറ്റയ്ക്കാക്കി പോവാനും വയ്യ ! അച്ഛന്‍  മരിക്കുമ്പോള്‍ തന്‍റെ ചുമലില്‍ വച്ച് തന്നത് കുറെയേറെ ബാധ്യതകള്‍  മാത്രം !

നാട്ടില്‍ ഇപ്പൊ അഴിമതി വിരുദ്ധ സമരം ഒക്കെ വിജയിക്കുന്നു ! എല്ലാം നേരെ ആയേക്കുമോ ! ഹരിക്കെന്തോ വിശ്വസിക്കാന്‍ പ്രയാസം... ഈ നാട് നന്നായിട്ട് തനിക്കു നല്ലവനായി ജീവിക്കാന്‍ കഴിയുമോ ! എന്തോ... ആ പ്രതീക്ഷയൊക്കെ എന്നേ അസ്തമിച്ചിരിക്കുന്നു ! പക്ഷെ  സുഗതന്‍ സാറിന്റെ തലേ ദിവസത്തെ ക്ലാസ്സ്‌ പകര്‍ന്നു കൊടുത്ത ആവേശം ഹരിയുടെ മനസ്സില്‍ ഒട്ടും കുറയാതെയുണ്ട്... അതെ, 'പാര്‍ട്ടിക്ക്' മാത്രമേ തന്നെ പോലുള്ളവരെ രക്ഷിക്കാന്‍ ആവൂ... സാര്‍ പറഞ്ഞതാണ് ശരി. മറ്റെന്തിനെക്കാളും ശക്തി അധികാരത്തിനു തന്നെ... അതിനു മുന്നില്‍  പണമുള്ളവര്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് താനും കണ്ടിട്ടുള്ളതല്ലേ ! കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി സുഗതന്‍ സാറും അനുയായികളും  തനിക്കു തന്ന ശക്തി ചെറുതല്ലെന്നും ഹരിയോര്‍ത്തു...

ആലോചനകള്‍ തന്‍റെ നടത്തത്തെ പതുക്കെയാക്കിയത് അവനറിഞ്ഞു...  പാടില്ല, വൈകരുത്...  ഇന്നത്തെ ദിവസം തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. നടത്തത്തിനു വേഗത കൂട്ടുമ്പോള്‍ മനസ്സില്‍ എല്ലാവരോടും ഉള്ള ദേഷ്യം ഒന്ന് കൂടി ശക്തമാക്കി....

ഇല്ല, താന്‍ വൈകിയിട്ടില്ല,  സുധി മാത്രമേ എത്തിയിട്ടുള്ളൂ... തലേന്ന്  പറഞ്ഞുറപ്പിച്ച 'സ്പോട്ടില്‍' സുധി മാത്രം നില്‍ക്കുന്നത് ദൂരെനിന്നും കണ്ടതോടെ ഹരിക്കാശ്വാസമായി. ഹരിയെക്കാള്‍ മുന്‍പേ ഈ ഗ്രൂപ്പില്‍ വന്നുപെട്ടതാണ് സുധി, അവന്റെ ആത്മാര്‍ഥത ഹരിക്ക് ശരിക്കും പ്രചോദനം ആവുന്നുണ്ട്‌. "പെട്ടെന്നാവട്ടെ ആദ്യത്തെ വണ്ടിക്കു തന്നെ പണി കൊടുക്കണം" ഹരി അടുത്തെത്തിയതും സുധി പറഞ്ഞു.  കൈയ്യില്‍ കിട്ടിയതെല്ലാം റോഡില്‍ കൊണ്ട് വയ്ക്കുമ്പോഴേക്കും  മറ്റു കൂട്ടാളികളും എത്തിക്കഴിഞ്ഞിരുന്നു.

നേരം വെളുക്കുന്നതെ ഉള്ളൂ.. ദൂരെനിന്നും വരുന്ന ഏതോ ഒരു ടൂറിസ്റ്റ് ബസ്സിന്റെ ഹെഡ് ലൈറ്റ്....   "ഡാ...., ദേ  വരുന്നുണ്ട് റെഡി ആയിക്കോ" സുധിയുടെ ശബ്ദം ....  തന്നെ മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കാത്തവരുടെ ഒക്കെ മുഖങ്ങള്‍ ഒരു നിമിഷം ഹരി മനസ്സില്‍ ഓര്‍ത്തു.... റോഡിന്റെ നടുവിലേക്ക് കയറി നിന്ന്  തന്‍റെ നേരെ പാഞ്ഞു വരുന്ന ബസ്സിനു നേരെ സര്‍വ്വ ശക്തിയും എടുത്തു ആദ്യത്തെ കല്ലെറിയുമ്പോള്‍ ഹരിയുടെ കൈകള്‍ ഒട്ടും വിറച്ചിരുന്നില്ലാ... പാര്‍ട്ടിയില്‍ തനിക്കുമൊരു സ്ഥാനം... ആ ചിന്ത മാത്രമേ അവന്‍റെ മനസ്സില്‍ അപ്പോഴുണ്ടായിരുന്നുള്ളൂ !!!



[പിറ്റേന്നത്തെ വാര്‍ത്ത - ഹര്‍ത്താലില്‍ അക്രമവും വഴിതടയലും... പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയം - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ മാത്രമല്ല പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ദേശീയ പാത ഉള്‍പ്പെടെ പല റോഡുകളിലും വഴി തടഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു, അതില്‍ രണ്ടുപേരുടെ നില ഗുരുതരം . ] 

    Monday, August 15, 2011

    ഗാര്‍ഹിക പീഡന നിരോധന നിയമം

    ഗാര്‍ഹിക പീഡന നിരോധന നിയമം 2006 ഒക്ടോബറില്‍ നിലവില്‍ വന്നിട്ടും, ഇന്നും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നു ! ഈ നിയമത്തെ കുറിച്ച് ജനങ്ങള്‍ ഒട്ടും തന്നെ ബോധവാന്മാര്‍ അല്ലെന്നല്ലേ ഇത്തരം വാര്‍ത്തകളില്‍ നിന്നും നാം മനസിലാക്കേണ്ടത് !! ഇനിയും അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍  കഴിയുന്നത്ര ആളുകളെ ഈ നിയമത്തെ കുറിച്ചു ബോധവാന്മാരാക്കുക എന്ന   ലക്ഷ്യത്തോടെ നാളത്തെ കേരളത്തില്‍ ഇതിനെ കുറിച്ച് ഇട്ടിരിക്കുന്ന പോസ്റ്റിന്‍റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. 


    കഴിയുന്നത്ര ആളുകളിലേക്ക്‌ ഇതെത്തിക്കാന്‍ എല്ലാ സുഹൃത്തുക്കളുടെയും  സഹായം അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവിടെയുള്ള  കമന്റ്‌ ബോക്സ്‌ വഴി അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.   

    Wednesday, August 10, 2011

    നാളത്തെ കേരളം

    പ്രായഭേദമന്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീ പീഡനങ്ങള്‍ , ഭ്രൂണഹത്യകള്‍ ,  ശിഥിലമായിക്കൊണ്ടിരിക്കുന്ന  കുടുംബ ബന്ധങ്ങള്‍ , എന്നിങ്ങനെ  ഇന്നത്തെ നമ്മുടെ കേരളത്തിന്‍റെ ശോചനീയ അവസ്ഥ കാണുമ്പോള്‍ ,   ' ഇങ്ങനെ പോയാല്‍ നാളത്തെ കേരളത്തിന്‍റെ അവസ്ഥ എന്താവും '  എന്ന ചോദ്യം നമ്മുടെയെല്ലാം ഉള്ളില്‍ ഉയരുന്നില്ലേ? നമ്മില്‍ പലരും പോസ്റ്റുകളിലൂടെയും, പലയിടത്തും കമന്റ്സിലൂടെയും നമ്മുടെ ആവലാതി ഉറക്കെ പറയാന്‍ ശ്രമിച്ചിട്ടും ഇല്ലേ? പക്ഷെ ഒറ്റയ്ക്കുള്ള  ശ്രമങ്ങള്‍ക്ക് പരിധിയുണ്ട്. കുറെ ചര്‍ച്ചകളും കമന്റ്സും ഒക്കെയായി പല ശ്രമങ്ങളും അവസാനിക്കുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടാവുന്നില്ല ! ഇനി നമുക്കൊരുമിച്ചൊന്ന് ശ്രമിച്ചാലോ?   'പലതുള്ളി പെരുവെള്ളം '   എന്നല്ലേ ...

    സാമൂഹ്യമായി മെച്ചപ്പെട്ട നാളത്തെ കേരളത്തെ കുറച്ചു , കുറെപ്പേര്‍ ഒരുപോലെ ചിന്തിച്ചതില്‍ നിന്നും ഉണ്ടായ ഒരു പുതിയ സംരംഭത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്...  ഒരു ബോധവല്‍ക്കരണ സംരംഭം... അതിനായി  പ്രസന്ന ടീച്ചര്‍  (മാവേലികേരളം)  മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ‘നാളത്തെ കേരളം‘ എന്ന പേരില്‍ കൂട്ടായ ഒരു ബ്ലോഗ് തുടങ്ങാനും, അതിന്‍റെ  ഇ-ലോഞ്ചിങ്ങ്, ആഗസ്റ്റ് 15ന് നടത്താനും തീരുമാനമായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ...  ഇതു നമുക്കു വേണ്ടി നാം തന്നെ രൂപീകരിക്കുന്ന ഒരു സംരംഭം ആണ്. കുറച്ചു പേര്‍ അതിന്റെ സംഘാടകത്വം നടത്തുന്നു എന്നു മാത്രം. ഈ ചെറിയ സംരംഭത്തിന് എല്ലാ ബ്ലോഗേര്‍സിന്റെയും ആത്മാര്‍ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു...       ‘നാളത്തെ കേരളത്തിനു‘  വേണ്ടി ഓരോരുത്തരും അവരവര്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു... കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗിനോടനുബന്ധിച്ച് പോസ്റ്റ്‌ ചെയ്യാം ... ഇതിനു കാരണമായ   ചര്‍ച്ചകളുടേയും  പോസ്റ്റുകളും ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു... 



    1. An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം) 

    [ നാളത്തെ കേരളം എന്ന ബ്ലോഗിനെക്കുറിച്ചും, അതു മെച്ചപ്പെടുത്തുന്നതിലേക്കും, നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ അഭിപ്രായങ്ങള്‍ക്കായി കൊടുത്തിട്ടുള്ള പേജില്‍ രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.]

    Sunday, July 3, 2011

    ചില മുഖങ്ങള്‍



    സ്വന്തം കുഞ്ഞ്  ഭര്‍ത്താവിന്‍റെത് തന്നെയെന്നു തെളിയിക്കാന്‍ DNA ടെസ്റ്റ്‌ നടത്തേണ്ടി വരുക,    ഒരു സ്ത്രീയ്ക്ക്  അതില്‍പ്പരം ഒരപമാനമുണ്ടോ! ഞാനാദ്യമായി  നിമ്മിയ്ക്കു  വേണ്ടി  കോടതിയില്‍ ഹാജരാകുമ്പോള്‍ , അവള്‍  അങ്ങനൊരു  അവസ്ഥയിലായിരുന്നു.  അവളുടെ  ഭര്‍ത്താവ്  വിനീഷ്,      DNA   ടെസ്റ്റ്‌     വേണമെന്നും പറഞ്ഞു    കൊടുത്ത    ഹര്‍ജി ,അനുവദിച്ചു കൊണ്ട്  കോടതി  വിധി പറഞ്ഞ  ദിവസം.  

    അത്തരം    സാഹചര്യങ്ങളില്‍,    സ്ത്രീകളെ      നിറ കണ്ണുകളോടെയോതലകുനിച്ചോ  അല്ലാതെ  ഞാനന്നുവരെ   കണ്ടിട്ടില്ലായിരുന്നു. പക്ഷെ... അന്നത്തെ വിധി കേട്ട്, ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന നിമ്മിയുടെ മുഖം  ഇപ്പോഴും  എന്‍റെ മനസിലുണ്ട്.    ആ നില്‍പ്പു  കണ്ടു ഞാനടക്കം അവിടെയുണ്ടായിരുന്ന  പലരും  അതിശയിച്ചു.

    "ആ പെണ്ണിന്‍റെ ഒരു അഹങ്കാരം കണ്ടില്ലേ, ഇത്രയൊക്കെ സംഭവിച്ചിട്ടും വല്ല കുലുക്കവും   ഉണ്ടോന്നു  നോക്കിയേ,   ഇപ്പോഴത്തെ തലമുറയ്ക്ക് എല്ലാം    തമാശയാണ്.  "   എന്നൊക്കെ    അടുത്തിരുന്ന  വക്കീലന്മാര്‍ നിമ്മിയെകുറിച്ചു   കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.    അതു  കേട്ടപ്പോള്‍ , നിമ്മിയ്ക്കു വേണ്ടി കോടതിയില്‍   ഹാജരായത്   ഞാനാണെന്നതും, എന്‍റെ  അതേ  പ്രായമുള്ള  ആ കുട്ടിയെ  പറയുമ്പോള്‍,    ഞാനടക്കമുള്ള ഒരു തലമുറ മുഴുവനും പഴി  കേള്‍ക്കുന്നല്ലോ, എന്നതുമെല്ലാം എന്നെ അസ്വസ്ഥയാക്കി‌. നിമ്മിയുടെ  ഭാഗത്തുള്ള ന്യായം  അറിയാത്തതിനാല്‍, ആ കുട്ടിയെ അനുകൂലിച്ചു സംസാരിക്കാനും  എനിക്കു തോന്നിയില്ല. 

    കേസ്  ഫയലുകളിലൊക്കെ  കേസിനു  ബലം  കൂട്ടാനുള്ള വക്കീലിന്‍റെഭാവനയുമുണ്ടാവും   എന്നതുകൊണ്ട്,   അതിലെഴുതിയിരിക്കുന്നത് മാത്രംവിശ്വസിക്കാന്‍ എനിയ്ക്കായില്ല. സത്യമറിയാന്‍ ഞാന്‍ പലവട്ടം നിമ്മിയോടു  അതിനെക്കുറിച്ച്  ചോദിച്ചിട്ടുണ്ടെങ്കിലും,      " സീനിയര്‍ വക്കീലിന് എല്ലാം അറിയാം,  ഞാന്‍ പറഞ്ഞിട്ടുണ്ട്. "  എന്നും പറഞ്ഞ് ആ   കുട്ടി  ഒഴിഞ്ഞു  മാറും.  അതു  കാണുമ്പോള്‍  അവള്‍ തെറ്റു ചെയ്തിട്ടുണ്ടോ എന്ന എന്‍റെ സംശയം  കൂടുകയും  ചെയ്യും. സീനിയര്‍ വക്കീലിനോട്  ചോദിച്ചാല്‍ ,         " ഫയല്‍ പഠിച്ചില്ലേ ? "     എന്ന മറുചോദ്യമാവും ഉത്തരം !  

    വിനീഷിന്‍റെ  സമ്പത്തും  പ്രതാപവും  കണ്ടു  മാത്രമാണ്  നിമ്മിയുടെ വീട്ടുകാര്‍  വിവാഹം  നടത്തിയത്,      ഒരു  ഡിഗ്രി പോലും  ഇല്ലാത്ത വിനീഷിനോടു നിമ്മിക്കു  പുച്ഛമായിരുന്നു,  നിമ്മി  ജോലിക്കു പോകുന്നത് ‍ വിനീഷിനു   ഇഷ്ടമല്ലായിരുന്നിട്ടും   അവള്‍  ജോലിക്കു പോയി,       നിമ്മിയുടെ  ബാല്യകാല സുഹൃത്തുമായി അവള്‍ക്കുള്ള ബന്ധവും, എപ്പോഴും  വരുന്ന അയാളുടെ  ഫോണ്‍ കോളുകളുമാണ് വിനീഷിനെ സംശയാലുവാക്കിയത്,   ജോലിത്തിരക്കുകളുടെ പേരും പറഞ്ഞു  ഒരു ലീവ് എടുക്കാന്‍ പോലും തയ്യാറാവാതിരുന്നതൊക്കെ സംശയം  കൂട്ടുകയും  ചെയ്തു,  അവള്‍  ഗര്‍ഭിണിയായപ്പോള്‍  ആ കുഞ്ഞു തന്‍റെതല്ലെന്നു  ഉറപ്പുള്ളതു കൊണ്ടാണ് നിമ്മിയെ അവളുടെ വീട്ടില്‍ കൊണ്ടാക്കിത്,   എന്നിങ്ങനെ, വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു വിനീഷ് നിമ്മിയ്ക്കയച്ച വക്കീല്‍ നോട്ടീസില്‍ സ്വാഭാവികമായും നിമ്മിയുടെ ഭാഗത്തുള്ള കുറ്റങ്ങള്‍ മാത്രം..... ഇതിനെയെല്ലാം   ന്യായീകരിച്ചു  കൊണ്ടും,  എല്ലാ    കുറ്റങ്ങളും വിനീഷില്‍ ചാരിയും, നിമ്മി അയച്ച മറുപടി നോട്ടീസില്‍ പറയുന്ന കഥകള്‍   വേറെ....... !!  

    ഞാന്‍ കോടതിയില്‍ നിന്നും തിരിച്ചെത്തിയപ്പോഴേക്കുംനിമ്മി പോയി കഴിഞ്ഞിരുന്നു, ഞങ്ങളുടെ ഓഫീസിലെ ജൂനിയേഴ്സ് എല്ലാവരും കൂടി നിമ്മിയെക്കുറിച്ചായി സംസാരം...

    "DNA ടെസ്റ്റ്‌ റിസള്‍ട്ട്‌ വരുന്നതോടെ നമ്മള്‍ കേസ്  തോല്‍ക്കും, നാണം കെടുത്താന്‍   ഇതുപോലെ  കുറേപ്പേര്‍ വന്നോളും,    ആ കുട്ടിക്ക് സത്യം  പറഞ്ഞുകൂടെ,   എങ്കില്‍  ഈ  ടെസ്റ്റ്‌ ഒക്കെ  ഒഴിവാക്കി  ഒരു  ' മ്യൂച്വല്‍ ഡിവോഴ്സ്  '    ആക്കാമായിരുന്നു,  ഒന്നുമില്ലാതെ അയാളിത്ര ധൈര്യത്തോടെ   ടെസ്റ്റ്‌   വേണമെന്ന്  പറയുമോ ! "  എന്നിങ്ങനെ,  ഓരോരുത്തരും  അവരവരുടെ  അഭിപ്രായങ്ങള്‍ പറഞ്ഞു....

    ഏകദേശം  ഒരു  മാസം കഴിഞ്ഞു. അടുത്ത പോസ്റ്റിങ്ങ്‌ ഡേറ്റിന് നിമ്മി  ഓര്‍ഡര്‍  വാങ്ങാന്‍ വന്നു.  നിമ്മിയോടുള്ള  താല്‍പ്പര്യക്കുറവു കൊണ്ടാവാം,   അവളുടെ  കൂടെ  കോടതിയില്‍ ‍പോവാതിരിക്കാന്‍ ഓരോരോ   കാരണങ്ങള്‍ പറഞ്ഞു മറ്റു ജൂനിയേഴ്സ് ഒഴിഞ്ഞുമാറി. അവസാനം നിവര്‍ത്തിയില്ലാതെ എനിക്കുതന്നെ  നിമ്മിയുടെ കൂടെ പോവേണ്ടി വന്നു.

    ഓഫീസില്‍  ചെന്നപ്പോള്‍ നല്ല  തിരക്ക്.  ക്ലാര്‍ക്ക് കൃഷ്ണേട്ടന്‍ ഒരു അപേക്ഷ പോലെ  " ഒന്നു വെയിറ്റ് ചെയ്യുമോ,  ഈ  തിരക്ക് കഴിഞ്ഞിട്ട് തരാം "  എന്നു പറഞ്ഞപ്പോള്‍, ഞങ്ങള്‍ പുറത്തു കാത്തിരിപ്പായി. മറ്റു ചില സെക്ഷനിലെ  ഉദ്യോഗസ്ഥരെ  പോലെ,  ഒരു  ഓര്‍ഡര്‍  എടുത്തു തരാന്‍   കിമ്പളം  ഒന്നും  വാങ്ങാത്തതു  കൊണ്ടു   തന്നെ,   കൃഷ്ണേട്ടന്‍ പറഞ്ഞാല്‍ എത്രനേരം  വേണമെങ്കിലും  കാത്തിരിക്കാന്‍ ഞങ്ങള്‍ക്കു മടിയില്ലായിരുന്നു. 

    കാത്തിരിപ്പിലെ   വിരസത  ഒഴിവാക്കാനാണ്   നിമ്മിയോടു  പഠിച്ച വിഷയങ്ങളെ   കുറിച്ചും,    ജോലിയെ  കുറിച്ചും,   ഒക്കെ   ചോദിച്ചത്. പഠിക്കാനുള്ള ഇഷ്ടം...   ചെറിയ ക്ലാസ്സ് മുതലേ ഒന്നാമാതായിരുന്നത്... വാശിയോടെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും,   ക്ലാസ്സില്‍  ഫസ്റ്റ് ആയി   വരുമ്പോള്‍  കൈനിറയെ സമ്മാനങ്ങള്‍  കൊടുക്കുകയും ചെയ്തിരുന്ന അവളുടെ   പ്രിയപ്പെട്ട    മാതാപിതാക്കളെ    കുറിച്ച്...  ഭര്‍ത്താവിന്‍റെ     അടുത്തു നിന്നും കിട്ടാത്ത പ്രോത്സാഹനവും, അംഗീകാരവും, കൊടുത്തിരുന്ന സഹപ്രവര്‍ത്തകരെപ്പറ്റി...  എല്ലാം പറഞ്ഞ്,  ആ  കുട്ടി  പതിവില്ലാതെ  വാചാലയായി... 

    പി ജി കഴിഞ്ഞു  ജോലിക്കപേക്ഷിച്ചു  കാത്തിരുന്ന  നിമ്മിയെ  തേടി വന്നത് ഇന്റര്‍വ്യൂ കാര്‍ഡുകളേക്കാള്‍ കൂടുതല്‍ വിവാഹാലോചന കളായിരുന്നു.      സ്വാഭാവികമായും   ജോലിയേക്കാള്‍    വീട്ടുകാരെ ആകര്‍ഷിച്ചതും  ' നല്ലകുടുംബത്തിലെ' വിവാഹാലോചനകള്‍ തന്നെ! വിദ്യാഭ്യാസം നിമ്മിയെ അപേക്ഷിച്ചു കുറവാണെന്നതൊഴിച്ചാല്‍, മറ്റെല്ലാ കാര്യത്തിലും  അവര്‍ക്ക്  ഇഷ്ടമായ  ആലോചനയായിരുന്നു വിനീഷിന്‍റെത്. നാട്ടിലെ പ്രമാണിയായ അച്ഛന്‍റെ രണ്ടു ആണ്‍മക്കളില്‍ ഇളയവന്‍, തറവാട്ടു മഹിമയിലും സമ്പത്തിലും നിമ്മിയെക്കാള്‍ ഏറെ മുന്നില്‍.  സ്വന്തമായി ടൌണില്‍ തുണിക്കടയും, പലചരക്കു കടയും. ഇതൊന്നും കൂടാതെ പത്തില്‍ ഏഴു പൊരുത്തമുള്ള  ജാതകവും !  "ഇത്രയും  നല്ല ഒരു ബന്ധം  ഇനി വരില്ല" എന്നായിരുന്നത്രെ   വീട്ടുകാരുടെ  ന്യായം. ജോലിയെക്കാളും മറ്റെന്തിനെക്കാളും വലുത് വിവാഹമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച മാതാപിതാക്കളോടുള്ള പരാതി അവളുടെ വാക്കുകളിലുണ്ടായിരുന്നു. റാങ്കിനോടടുത്തു മാര്‍ക്കുണ്ടായിരുന്നിട്ടും ,     ഒരുപാടാഗ്രഹിച്ചിട്ടും ജോലിക്കു പോകാതിരുന്നതും വിനീഷിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു.   പക്ഷെ..  പിന്നീട്   സൂപ്പര്‍   മാര്‍ക്കറ്റുകളും,   മാളുകളും ഒക്കെ  അവരുടെ  കച്ചവടത്തിന്   ഭീഷണിയായി. സ്വന്തം ബിസ്സിനസ്സ് തകര്‍ന്നു തുടങ്ങിയതിന്‍റെ ദേഷ്യവും അയാള്‍  അവളില്‍ തീര്‍ക്കാന്‍ തുടങ്ങി. മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചു പുതിയ  പല ബിസ്സിനസ്സുകളെ   കുറിച്ചു പറഞ്ഞു നോക്കിയെങ്കിലും, വിനീഷിനു സമ്മതമായിരുന്നില്ല. അവസാനം വിനീഷിന്‍റെ പകുതി സമ്മതത്തോടെയാണ്  അവളൊരു ജോലിക്കു പോയിത്തുടങ്ങിയതും.  പക്ഷെ, തന്നേക്കാള്‍ വിദ്യാഭ്യാസമുള്ള, തന്‍റേതായ വ്യക്തിത്വം  ഉള്ള, സ്വന്തമായി സമ്പാദിക്കുന്ന നിമ്മിയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
       
    "കുടുംബത്തിന്‍റെ   ഭാവി  ആലോചിച്ചു  ജോലിക്കു   പോകാമെന്നു സ്വന്തമായി  ഒരു  തീരുമാനമെടുത്തത്  അത്ര  വലിയ  തെറ്റാണോ!  ആ ജോലി ഇല്ലായിരുന്നെങ്കില്‍ ഇന്നെന്‍റെ  അവസ്ഥ എന്താവുമായിരുന്നു ?" എന്നൊക്കെയുള്ള അവളുടെ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.

    "വിവാഹം കഴിഞ്ഞാല്‍  പഴയ സുഹൃത്തുക്കളെയൊക്കെ  മറക്കണമെന്നാണോ ! അതിന്‍റെ   പേരില്‍   എന്നെ സംശയിച്ച  അയാളുടെ കൂടെ ഒരു നിമിഷം പോലും ഇനി ജീവിക്കാന്‍ ആവില്ല,  എനിക്കും കുഞ്ഞിനും അയാളുടെ  ചില്ലിക്കാശു പോലും വേണ്ട,    എന്‍റെ കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള ധൈര്യം എനിക്കിന്നുണ്ട്" എന്നൊക്കെ തന്റേടത്തോടെ അവള്‍ പറഞ്ഞെങ്കിലും, "അന്ന് വീട്ടില്‍ കൊണ്ടാക്കിയ ശേഷം ഒരിക്കല്‍ പോലും  ഒന്നു  കാണാന്‍ വിനീഷ് ‍  ശ്രമിച്ചിട്ടില്ല "  എന്നു പറയുമ്പോള്‍ , ആദ്യമായി ആ കണ്ണുകള്‍ നിറയുന്നതു  ഞാന്‍ കണ്ടു.   പിന്നെയുള്ള ആ കുട്ടിയുടെ  നീണ്ട മൌനം കണ്ടപ്പോള്‍ , ഒന്നും   ചോദിക്കേണ്ടായിരുന്നു എന്നു പോലും എനിക്ക് തോന്നി.

    ജീവിതത്തില്‍  ആരും  കൂടെയില്ലെങ്കിലും  സ്വന്തം  കാലില്‍ നില്‍ക്കാന്‍ ഒരു   വരുമാനമാര്‍ഗം   ഉണ്ടെങ്കില്‍    ആരും   തളര്‍ന്നു   പോവില്ലെന്നു ഞാനോര്‍‍ത്തു. ഇവിടെ   വരുന്ന  പല   സ്ത്രീകളും    അവര്‍ക്കും കുട്ടികള്‍ക്കും  ജീവിക്കാനുള്ള ചിലവ്, അവരെ  ഉപേക്ഷിച്ചു പോയ ഭര്‍ത്താക്കന്മാരില്‍ നിന്നും വാങ്ങിച്ചെടുക്കാന്‍ വരുന്നവരല്ലേ! അതില്‍ ഭൂരിഭാഗം സ്ത്രീകളും ജോലിയില്ലാത്തവര്‍. വിവാഹമാണ് ജീവിതത്തിലെ    ഏറ്റവും  വലിയ  ലക്ഷ്യം   എന്നു  കരുതി   പഠിത്തം പൂര്‍ത്തിയാക്കാതെയോ,    തീര്‍ന്നയുടനെയോ   ഒക്കെ    പെണ്‍മക്കളെ വിവാഹം  ചെയ്തയക്കുന്ന രക്ഷിതാക്കളെ ഈ കോടതിയില്‍ കൊണ്ട് വന്നു  കാണിക്കണം. ഇല്ലാത്ത പൈസയുണ്ടാക്കി സ്ത്രീധനം  കൊടുത്തു വിവാഹം    കഴിച്ചയച്ചു   ഉത്തരവാദിത്തം     തീര്‍ക്കുന്നതിനു    പകരം അവരെ  സ്വയം   പര്യാപ്തരാക്കുകയാണ്   വേണ്ടതെന്ന   തിരിച്ചറിവ് എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം. തന്‍റെ കുഞ്ഞിനെ വളര്‍ത്താന്‍ ആരുടെ മുന്നിലും കൈ നീട്ടേണ്ട എന്നതാവാം  നിമ്മിയുടെ ആത്മവിശ്വാസത്തിന് കാരണം. പക്ഷെ പിന്നെയും എന്തിനാണ് നിമ്മി കേസിനു പിറകെ നടക്കുന്നത് എന്നുമാത്രം എനിക്ക് മനസ്സിലായില്ല. ചിന്തകളും ചോദ്യങ്ങളും ഒക്കെ എന്‍റെ  മനസ്സില്‍ നിറഞ്ഞു ശ്വാസം മുട്ടി.

    "വിനീഷ് കൊടുത്ത ഡിവോഴ്സ് പെറ്റിഷന്‍ നിനക്ക് സമ്മതിച്ചു കൊടുത്തുകൂടെ വെറുതെ ഇങ്ങനെ കേസിനും വഴക്കിനും നടക്കണോ" ദീര്‍ഘനേരത്തെ മൌനത്തിനു ശേഷം, ഞാനത് ചോദിച്ചപ്പോഴേക്കുംകൃഷ്ണേട്ടന്‍ ഞങ്ങളെ ഓഫീസിനു അകത്തേക്കു വിളിച്ചു .

    അവിടെ ഓര്‍ഡര്‍ വാങ്ങാന്‍ വിനീഷും നില്‍ക്കുന്നുണ്ടായിരുന്നു. രണ്ടു കൂട്ടര്‍ക്കും ഉള്ള കോടതി ഓര്‍ഡര്‍ തരാനായി ഫയലില്‍ നിന്നും എടുത്ത ശേഷം കൃഷ്ണേട്ടന്‍  ആ കടലാസ്സുകളിലേക്ക്‌  തന്നെ ഒരു നിമിഷം കൂടി  നോക്കിയിട്ട്   എന്നെ   നോക്കി   ചിരിച്ചു.  എന്നിട്ട് അതു രണ്ടും   കൂടി വിനീഷിനു  കൊടുത്തു.  എനിക്കൊന്നും  മനസ്സിലായില്ല എന്തിനാണ് ഞങ്ങള്‍ക്ക്    തരാനുള്ള    പേപ്പര്‍    കൂടി    അയാള്‍ക്കു  കൊടുത്തത് ! എന്തിനാണ്    കൃഷ്ണേട്ടന്‍    ചിരിച്ചത് !     കൈയ്യില്‍  കിട്ടിയ   രണ്ടു പേപ്പറുകളിലേക്കു   നോക്കിയതും    വിനീഷിന്‍റെ  മുഖം വിളറി വെളുക്കുന്നത്‌   കണ്ടതോടെ  എനിക്ക് ആകാംഷയായി.  അതു മനസിലാക്കിയാവും  കൃഷ്ണേട്ടന്‍ വേഗം അതു  രണ്ടും വിനീഷിന്‍റെ കൈയ്യില്‍ നിന്നും  വാങ്ങി  എന്‍റെ നേരെ നീട്ടി. ആ രണ്ടു ഓര്‍ഡറിലും ഒട്ടിച്ചിരിക്കുന്ന   ഫോട്ടോകള്‍   കണ്ടതും ഞാന്‍ അറിയാതെ  നിമ്മിയെ നോക്കിപ്പോയി......   കാര്‍ബണ്‍   കോപ്പി   പോലുള്ള   വിനീഷിന്‍റെയും മകന്‍റെയും  മുഖങ്ങള്‍ !!!

    "ഈ  കുഞ്ഞിന്‍റെ  അച്ഛന്‍  ഇയാളാണെന്ന്    തെളിയിക്കാനാണോ  നിമ്മീ, നിങ്ങള്‍ ഹൈദരാബാദ് വരെ പോകുന്നെ! "എന്‍റെ ആ ചോദ്യം കേട്ടതും അതുവരെ ഷോക്കടിച്ച  പോലെ നിന്നിരുന്ന വിനീഷ് എന്‍റെ കൈയ്യില്‍ നിന്നും അയാള്‍ക്കുള്ള ഓര്‍ഡര്‍ തട്ടിപ്പറിച്ച പോലെ  വാങ്ങിക്കൊണ്ടു പുറത്തേക്കു പോയി....

    ഒരു  പകരം  വീട്ടലിന്‍റെ  സന്തോഷത്തോടെ  നിമ്മി  നില്‍ക്കുമ്പോള്‍ , ഇനിയും വിധി കാത്തു കിടക്കുന്ന ഫയലുകളുടെ കൂട്ടത്തിലേക്ക്, അവരുടെ ഫയലും കൂടി എടുത്തു വയ്ക്കുകയായിരുന്നു കൃഷ്ണേട്ടന്‍ ...


    Tuesday, May 17, 2011

    ഒരു രാത്രി യാത്ര


                                                            
                               



                                         'പെണ്ണിന്‍റെ  രാത്രി യാത്ര  -  ഒരു  ബസ്സനുഭവം ' എന്ന പേരില്‍ 15-5-2011 ല്‍ വര്‍ത്തമാനം   പത്രത്തിന്‍റെ    വാരാന്തപ്പതിപ്പില്‍ പെണ്ണിടം  എന്ന   കോളത്തില്‍   പ്രസിദ്ധീകരിച്ചത്. 


      
               


    ചെറിയ കേസ്സുകളില്‍ കോടതി കമ്മീഷന്‍ ആയി നിയമിക്കുമ്പോള്‍ പൊതുവേ വക്കീലന്മാര്‍ക്ക് സന്തോഷമാണ്. കോടതിക്ക് കണ്ടു ബോധ്യമാവേണ്ട കാര്യങ്ങള്‍,  കോടതിയെ റെപ്രസന്റ്റ് ചെയ്തു നേരിട്ട് പോയി കാണുക എന്ന ഒറ്റ ദിവസത്തെ ജോലിയെ ഉള്ളൂ, റിപ്പോര്‍ട്ട്‌ കൊടുക്കാന്‍  ഒരാഴ്ചയോളം  സമയവും കിട്ടും.  വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഒരു തുക കമ്മീഷന്‍ ബത്ത  കിട്ടുമെന്നതും ഒരു ആശ്വാസമാണ്.

    ആറ്റുനോറ്റിരുന്നു   എനിക്ക്  ആദ്യമായി   കമ്മീഷന്‍ കിട്ടിയത്  ഒരു വെള്ളിയാഴ്ച.  കമ്മീഷന്‍   ഓര്‍ഡര്‍ സൈന്‍ ചെയ്തു, കൈയ്യില്‍ കിട്ടിയപ്പോഴേക്കും  വൈകുന്നേരം ഏകദേശം അഞ്ചുമണി ആയി. വൈകിയതുകൊണ്ട്  ഞാന്‍ ‍ അന്ന്  കമ്മിഷന്‍ പോവണ്ട, അടുത്ത ദിവസം പോയാല്‍ മതി എന്ന് പ്രതി ഭാഗത്തിന്‍റെ വക്കീല്‍  പറഞ്ഞു. അന്ന് പോയില്ലെങ്കില്‍ പിന്നെ തിങ്കളാഴ്ചയെ പോകുവാന്‍ പറ്റുള്ളൂ എന്നും, അപ്പോഴേക്കും ഏതിര്‍കക്ഷി റിപ്പോര്‍ട്ട്‌ അനുകൂലമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ അവിടെ ചെയ്തിരിക്കുമെന്നും, പിന്നെ പോയിട്ട് കാര്യമില്ലെന്നും ഒക്കെ കമ്മീഷന്‍ റിക്വസ്റ്റ് കൊടുത്ത വാദി ഭാഗം വക്കീല്‍ തര്‍ക്കിച്ചു. അത് ശരിയാണെന്നെനിക്കും തോന്നി. പക്ഷെ എതിര്‍ഭാഗം വക്കീല്‍ വീണ്ടും ഒരു ലേഡി കമ്മിഷണര്‍ക്ക് വൈകുന്നേരം  ആയതുകൊണ്ട്    പോവാനുള്ള    ബുദ്ധിമുട്ടുകളും പറഞ്ഞു തര്‍ക്കിച്ചു കൊണ്ടിരുന്നു.  എതിര്‍ഭാഗം അന്ന് കമ്മിഷന്‍ പോവാതിരിക്കാന്‍  ഞാനെന്ന പെണ്ണിനെ കരുവാക്കുകയാണെന്നു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല, മാത്രമല്ല സ്ത്രീ സമത്വം എന്നൊക്കെ സ്ത്രീകള്‍ പ്രസംഗിച്ചു നടന്നിട്ട്,  ഒരു ജോലി ഏല്‍പ്പിച്ചാല്‍ സ്ത്രീയെന്ന പരിഗണന ചോദിക്കുന്നതില്‍ എന്തര്‍ത്ഥം എന്നും ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി...    ആ ആവേശത്തില്‍  ഇപ്പോള്‍  തന്നെ  പോവാന്‍ തയ്യാറാണെന്നു,   ആരോടും  ചോദിക്കാതെ ഞാന്‍ പറഞ്ഞു .  പിന്നീടു വീട്ടില്‍  വിളിച്ചു വൈകിയേ എത്തൂ എന്ന് പറഞ്ഞപ്പോള്‍  എനിക്കു കേട്ട  വഴക്ക്   മാതാപിതാക്കളുടെ  അതിര്  കവിഞ്ഞ   ആധിയായെ ഞാന്‍  കണ്ടുള്ളു.

    കമ്മീഷന്‍ കഴിഞ്ഞു അവര്‍ തിരിച്ചു ഓഫീസില്‍ കൊണ്ടാക്കിയപ്പോള്‍ സമയം ഏഴു മണിയോട് അടുത്തിരുന്നു. ഇരുട്ടായി ഇനി തന്നെ പോവണ്ട, കൊണ്ടുപോയി വിടാമെന്ന് സാറ് പറഞ്ഞുവെങ്കിലും എനിക്ക് സമ്മതമല്ലായിരുന്നു. ഓഫീസില്‍ നിന്നും ഇറങ്ങുകയാണെന്നു പറയാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍, ഒറ്റയ്ക്ക് വരണ്ട അവിടെ തന്നെ നിന്നോളൂ. അവിടെ വന്നു കൊണ്ടുപോരാം, എന്നായി അച്ഛന്‍, എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാന്‍ സ്ഥിരമായി വന്നു പോകുന്ന വഴി, ബസ്സില്‍ പതിനഞ്ചു മിനുറ്റ് മതി വീടെത്താന്‍ ,   ആകെ ആറു സ്റ്റോപ്പ്‌, ഒന്നിരുട്ടു വീണു എന്നുകരുതി എല്ലാവരും എന്തിനാ ഇത്ര പേടിക്കുന്നത്! ഏതായാലും ഇറങ്ങുന്ന സ്റ്റോപ്പില്‍ എങ്കിലും വന്നു നില്‍ക്കുമെന്ന അച്ഛന്‍റെ നിര്‍ബന്ധം സമ്മതിച്ചു കൊടുക്കേണ്ടി വന്നു. 

    ഓഫീസില്‍ നിന്നും ബസ്സ്‌ സ്റ്റോപ്പില്‍ എത്തിയപ്പോഴേ ഏഴര ആയിരുന്നു. സ്റ്റോപ്പിലൊന്നും ഒറ്റ സ്ത്രീകള്‍ ഇല്ല. അഞ്ചു മിനിറ്റിനുള്ളില്‍ ബസ്സ്‌ വന്നു. തിരക്ക് കാരണം ബസ്സില്‍  ഒറ്റക്കാലില്‍ നിന്നും, തൂങ്ങിപ്പിടിച്ചും ഒക്കെ വൈകിട്ട് വീട്ടില്‍ പോവാറുള്ള എനിക്ക് ഒട്ടും തിരക്കില്ലാത്ത ആ ബസ്സ്‌ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരു ഒഴിഞ്ഞ ഒരു സീറ്റില്‍, ജനലിനരുകില്‍ പോയിരിക്കുമ്പോള്‍  ആളുകളുടെ പേടിയെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്. പെണ്‍കുട്ടികളെ  ഇങ്ങനെ പൊതിഞ്ഞു വളര്‍ത്തിയാല്‍ അവരെങ്ങിനെ അബലകള്‍ ആവാതിരിക്കും! ജോലിക്ക് പോകുന്ന സ്ത്രീകള്‍ ഇരുട്ടും മുന്‍പ് വീട്ടില്‍ എത്തണം എന്ന് വാശി പിടിക്കരുതെന്ന് അച്ഛനോടും, അമ്മയെപ്പോലെ എന്നും അഞ്ചു മണിക്ക്  വീട്ടില്‍  തിരിച്ചെത്താന്‍ എന്‍റെത്  ടീച്ചറുദ്യോഗമല്ലെന്നു അമ്മയോടും പറഞ്ഞു മനസിലാക്കണം,  ഞാനുറപ്പിച്ചു... ഒരു പെണ്ണായിപ്പോയെന്ന  പേരില്‍ എന്നെ ഏല്‍പ്പിച്ച ജോലി മാറ്റി വയ്ക്കേണ്ടിവരാതിരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.

    സീറ്റില്‍ ചാരി പുറത്തേക്കും നോക്കി ഇരുന്നിരുന്ന എന്‍റെ കഴുത്തില്‍ എന്തോ തട്ടിയപ്പോള്‍  ഷോക്കടിച്ച പോലെ  ഞാന്‍  നേരെ  ഇരുന്നിട്ടു തിരിഞ്ഞു നോക്കി. തൊട്ടു പുറകിലെ സീറ്റില്‍ ഇരുന്നിരുന്ന ആള്‍ ഞാന്‍ ചാരിയിരുന്ന സീറ്റിന്റെ കമ്പിയില്‍ പിടിച്ചിരിക്കുന്നു. ഒച്ചിഴയും പോലെ പോകുന്ന ബസ്സില്‍ പിടിച്ചിരിക്കെണ്ട ഒരാവശ്യം ഇല്ലാത്തതുകൊണ്ട് അയാള്‍ മനപ്പൂര്‍വ്വം തൊടാന്‍ വേണ്ടി ചെയ്തതാണോ എന്നൊരു സംശയം  തോന്നാതിരുന്നില്ല. വെറുതെ ഒന്ന് ചുറ്റും  കണ്ണോടിച്ചപ്പോളാണ്  മറ്റു  സ്ത്രീകള്‍ ആരും  ബസ്സില്‍ ഇല്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ കയറുമ്പോള്‍ രണ്ടു മൂന്നു സ്തീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ രണ്ടു സ്റ്റോപ്പുകളിലായി അവര്‍ ഇറങ്ങുന്നത് കണ്ടിരുന്നുവെങ്കിലും ചിന്തകള്‍ക്കിടയില്‍ ഞാന്‍ ഒറ്റക്കായെന്ന ബോധം മനസിനെ അലട്ടിയിരുന്നില്ല. 

    സീറ്റില്‍ ചാരാതിരിക്കാന്‍  ബലം പിടിച്ചു മുന്‍പിലെ സീറ്റില്‍ പിടിച്ചു കൊണ്ടു ഞാനിരുന്നു. അപ്പോഴാണ്‌ പുറകിലെവിടെയോ ഇരുന്നിരുന്ന ഒരാള്‍ വേച്ചു  വേച്ച്  മുന്നിലെ  സീറ്റില്‍ വന്നിരുന്നത്. അയാള്‍ കുടിച്ചിട്ടുണ്ടോ എന്ന എന്‍റെ സംശയം മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. തിരിഞ്ഞു നോക്കി ഒരു വല്ലാത്ത ചിരി ചിരിക്കുന്ന അയാളുടെ കണ്ണുകള്‍  ചുമന്നിരുന്നിരുന്നു. സിഗരറ്റിന്റെയും മദ്യത്തിന്റെയും ഒക്കെ വല്ലാത്ത രൂക്ഷ ഗന്ധം എനിക്കനുഭവപ്പെട്ടു. മുന്നിലെ സീറ്റിന്‍റെ കമ്പിയില്‍ പിടിച്ചിരുന്ന എന്‍റെ കൈയ്യിലേക്ക് അയാള്‍  ചാരി ഇരിക്കാന്‍ തുടങ്ങിയതും ഞാന്‍ കൈ വലിച്ചു, സൈഡിലെ കമ്പിയില്‍ പിടിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള്‍, ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടാവും അയാള്‍ സൈഡിലേക്ക് ചെരിഞ്ഞു കമ്പിയില്‍ ചാരി. തല ചെരിച്ചു, പുറകില്‍ ഇരിക്കുന്ന എന്നെത്തന്നെ  നോക്കി ഇരുപ്പുറപ്പിച്ചു. 'എവിടെയായിരുന്നു ഇത്ര നേരം..., എങ്ങോട്ട് പോകുന്നു...' എന്നൊക്കെയാണ് ആ ചിരിയുടെയും നോട്ടത്തിന്റെയും അര്‍ഥം എന്നെനിക്കു മനസിലായി. 

    അവിടെ നിന്നും എഴുന്നേറ്റു എതിരെ ഉള്ള സീറ്റില്‍ പോയിരുന്നാലോ എന്ന്  ചിന്തിച്ചപ്പോളെക്കും  പുറകില്‍ നിന്നും പെട്ടെന്ന്  ഒരാള്‍ ഞാനിരുന്ന സീറ്റിന്‍റെ സൈഡില്‍ വന്നു ചാരി നില്‍പ്പായി. എനിക്കു എഴുന്നേറ്റു മാറണമെങ്കില്‍ അയാള്‍ മാറിത്തരണം എന്ന അവസ്ഥ.   ഇരിക്കാനും ചാരി നില്‍ക്കാനും മറ്റനേകം സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ ഞാനിരിക്കുന്ന സീറ്റിന്‍റെ സൈഡില്‍ തന്നെ വന്നു ചാരി നില്‍ക്കുന്നു, പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു ഭയം എന്‍റെ  ഉള്ളില്‍  നിറയുന്നത് ഞാന്‍ അറിഞ്ഞു. 

    അവരാരും എന്നോട് അസഭ്യമായി ഒന്നും പറഞ്ഞില്ല. എന്നെ ഉപദ്രവിച്ചു എന്നും പറയാന്‍ ആവില്ല. ആ സ്ഥിതിക്ക് ഇവരിലാരുടെയും നേര്‍ക്ക്‌ ഒച്ച വെക്കാനോ പരാതി പറയാനോ പറ്റില്ലല്ലോ എന്നു ഞാനോര്‍ത്തു.  സ്ഥിരം ഈ റൂട്ടില്‍ ഓടുന്ന ബസ്സിലല്ലേ ഞാന്‍ ഇരിക്കുന്നത് പിന്നെന്തിനു പേടിക്കണം എന്നൊക്കെ ഞാന്‍ ആശ്വസിക്കാന്‍  ശ്രമിച്ചു. സ്ഥിരം വരുന്ന ബസ്സ്‌ അല്ലാത്തത് കൊണ്ടു ഡ്രൈവറെയും കണ്ടക്ടറെയും ഒക്കെ   അറിയില്ലെങ്കിലും അതിലിരിക്കുന്ന യാത്രക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തം കാണുമല്ലോ, ഒരാശ്വാസത്തിന് ഞാന്‍ അവരെ നോക്കി. ലാസ്റ്റ് ട്രിപ്പ്‌ ഓടുന്നതിന്‍റെസന്തോഷത്തിലാണ് അവര്‍. അല്ലെങ്കില്‍ മരണപ്പാച്ചില്‍ പായാറുള്ള അവര്‍ക്ക് ആ അവസാനത്തെ ട്രിപ്പില്‍ ഒരു തിരക്കും ഇല്ല. അന്താരാഷ്‌ട്ര കാര്യങ്ങള്‍ ചര്‍ച്ച  ചെയ്ത് ഉറക്കെ ചിരിച്ചും കൊണ്ടു  ഡ്രൈവറും എതിരെ ഉള്ള സീറ്റില്‍  കണ്ടക്ടറും  കിളിയും ഇരിക്കുന്നു. ഞാന്‍ അലറി വിളിക്കാതെ അവരാരും ശ്രദ്ധിക്കുക പോലും ഇല്ലെന്നു തോന്നി. ഡ്രൈവറാണെങ്കില്‍ വല്ലപ്പോഴുമേ റോഡിലേക്ക് പോലും നോക്കുന്നുള്ളൂ. അതുകണ്ടപ്പോള്‍ അയാള്‍ ബസ്സ് എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കുമോ എന്നായി എന്‍റെ പേടി.

    വൈകിയത് കൊണ്ടു ഒരു സ്ത്രീ എന്ന പരിഗണനയില്‍ അന്ന് കമ്മീഷന്‍ പോവണ്ട എന്നു ആ വക്കീല്‍ പറഞ്ഞത്, അയാള്‍ക്ക്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ വരുത്താനാണെന്നെനിക്ക്‌  മനസിലായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞത്  കേള്‍ക്കാമായിരുന്നു എന്നും ഞാന്‍ കാണിച്ചത് സാഹസമായിപ്പോയെന്നും എനിക്ക് തോന്നി. വീട്ടില്‍ കൊണ്ടുപോയി വിടാം എന്നു പറഞ്ഞ സാറിനെയും, വന്നു വിളിച്ചു കൊണ്ടു പോവാം എന്നു   പറഞ്ഞ അച്ഛനെയും അനുസരിക്കാതിരുന്നതിനു ഞാന്‍ എന്നെത്തന്നെ ശപിച്ചു. ഞാന്‍ കാണിച്ച  അഹങ്കാരത്തിനുള്ള ശിക്ഷയാണോ ഇതെന്ന് ഓര്‍ത്ത് പുറത്തേക്കും നോക്കി ഞാനിരുന്നു. ഒന്നും കാണാന്‍ ആവാത്ത വിധം കൂരിരുട്ടായിരുന്നു പുറത്ത്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം എട്ടു മണി  ആവാറായിരുന്നു. അല്ലെങ്കില്‍ പതിനഞ്ചു മിനിട്ട് എടുക്കാറുള്ള യാത്ര ഇരുപതു മിനിട്ട് കഴിഞ്ഞിട്ടും തീരുന്നില്ല, ഇനിയും രണ്ടു സ്റൊപ്പും കൂടി.  ആരെങ്കിലും അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയെങ്കില്‍ എന്നു പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാനിരുന്നുവെങ്കിലും ആരും കയറാനോഇറങ്ങാനോ ഇല്ലാത്തതിനാല്‍ സ്റ്റോപ്പിലോന്നും നിറുത്താതെ ബസ്സ്‌ ഇഴഞ്ഞുകൊണ്ടിരുന്നു. പുറകില്‍ മറ്റാരെങ്കിലും ഇരുപ്പുണ്ടോ എന്നു നോക്കാന്‍ തോന്നിയെങ്കിലും അതു മൂലം എന്‍റെ ഭയം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞാലോ എന്ന ചിന്ത  എന്നെ  അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഞാന്‍ വേഗം ബാഗില്‍ നിന്നും മൊബൈല്‍ കൈയ്യില്‍ എടുത്തു പിടിച്ചു. അതു ചാര്‍ജു തീര്‍ന്നു ഓഫായി പോയതുകൊണ്ട് വീട്ടിലേക്ക് ഓഫീസിലെ ഫോണില്‍ നിന്നും വിളിച്ച കാര്യം അവര്‍ക്കറിയില്ലല്ലോ, ഞാന്‍ ആരെയെങ്കിലും വിളിക്കാനാണ് ഫോണ്‍ എടുത്തതെന്ന് അവര്‍  കരുതിക്കോട്ടെ എന്നായിരുന്നു എന്‍റെ ചിന്ത. എനിക്കിറങ്ങേണ്ട സ്റ്റോപ്പിനു  തൊട്ടു മുന്‍പിലെ സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു. സീറ്റില്‍ ചാരി നിന്നിരുന്ന ആളോടു  ' മാറിത്തരുമോ '  എന്നു  ഞാന്‍  അപേക്ഷിച്ചപ്പോള്‍  ഒരു വല്ലാത്ത നോട്ടത്തോടെ മാറി തന്നുവെങ്കിലും, ഇറങ്ങാനായി സ്റ്റെപ്പിനു അരികില്‍   ഞാന്‍  നില്‍ക്കുബോളും   അയാളുടെ  ശ്വാസം  എന്‍റെ പിറകില്‍ തട്ടും വിധം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അയാളുണ്ടായിരുന്നു. അടക്കാനാവാത്ത   ദേഷ്യം  വന്നപ്പോളും   ഒരു  പ്രശ്നമുണ്ടാക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറാന്‍ എന്‍റെ ഉള്ളിലിരുന്നു ആരോ ഉപദേശിക്കും പോലൊരു തോന്നല്‍ .   ദൂരെ നിന്നും  ഇറങ്ങേണ്ട  സ്റ്റോപ്പ്‌  കണ്ടപ്പോഴേ ഞാന്‍ സ്റ്റെപ്പിലേക്കു  ഇറങ്ങി നിന്ന് കഴിഞ്ഞിരുന്നു. സ്റ്റോപ്പില്‍ കാത്തു നിന്നിരുന്ന അച്ഛന്‍റെ  അരികിലേക്ക് ബസ്സ്  നിറുത്തും    മുന്‍പേ  ചാടി ഇറങ്ങുമ്പോള്‍ വലിയൊരു  ആപത്തില്‍ നിന്നും   തലനാരിഴയ്ക്ക് രക്ഷപെട്ടത് പോലൊരു ആശ്വാസം ആയിരുന്നു മനസ്സില്‍ .  

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ആ അനുഭവത്തിനു ശേഷം രാത്രി  ഒറ്റയ്ക്ക്  യാത്ര  ചെയ്യാനുള്ള  സാഹചര്യങ്ങള്‍  ഞാന്‍ ഒഴിവാക്കുമായിരുന്നു. പക്ഷെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍!വൈകി എത്തുന്നു എന്ന പേരില്‍ ജോലി വേണ്ടെന്നു വയ്ക്കാനോ, സ്വന്തമായി വണ്ടിവാങ്ങി, ബസ്സ്‌, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനോ ഒക്കെ  സാമ്പത്തിക  നില  അനുവദിക്കാത്ത എത്രയോ  പേര്‍ ! അങ്ങിനെ പലരും  നേരിട്ട ദുരന്തങ്ങള്‍ ഇപ്പോഴും  വാര്‍ത്തകള്‍ ആവുമ്പോള്‍ , വര്‍ഷങ്ങള്‍ കഴിയും തോറും നമ്മുടെ നാടിന്റെ അവസ്ഥ മോശമായി വരുന്നുവെന്ന ദയനീയ സത്യം വല്ലാതെ ഭയപ്പെടുത്തുന്നു.

    എന്നെപ്പോലുള്ള സാധാരണ സ്ത്രീകള്‍ക്ക് സമത്വമെന്നും സ്വാതന്ത്ര്യം എന്നും ഒക്കെ പറഞ്ഞാല്‍ രാത്രി തിയേറ്ററില്‍ പോയി സെക്കന്റ്റ് ഷോ സിനിമ കാണണം  എന്നോ  ആരും കുറ്റപ്പെടുത്താത അല്‍പ്പവസ്ത്രത്തോടെ ഫാഷന്‍ ഷോ നടത്തണം എന്നോ അല്ല. പുരുഷന്മാരെ പോലെ തന്നെ തങ്ങളെ ഏല്‍പ്പിക്കുന്ന ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാനും,  ജോലി  സംബന്ധമായി അല്‍പ്പം വൈകിപ്പോയാല്‍ പേടിക്കാതെയും, മറ്റുള്ളവരെ  ബുദ്ധിമുട്ടിക്കാതെയും വീട്ടില്‍ എത്താനും കഴിയണം. അതിനു ‍പോലും അര്‍ഹരല്ലേ സ്ത്രീകള്‍! അതിനോക്കെ അനുകൂലമായ ഒരു സമൂഹികാന്തരീക്ഷം   ഇല്ലാത്തിടത്തോളം കാലം സ്തീ സ്വാതന്ത്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചുമൊക്കെയുള്ള പ്രസംഗങ്ങളും തര്‍ക്കങ്ങളും നിരര്‍ഥകം   ആണെന്നു വേദനയോടെ    ഞാന്‍    മനസിലാക്കുന്നു.  

    Thursday, April 14, 2011

    കള്ളസാക്ഷി

    മേലേടത്ത് രാഘവ മേനോന്‍ അഥവാ എം. ആര്‍.മേനോന്‍ എന്ന മേനോന്‍ വക്കീലിനെ കുറിച്ച് 'ഒരു ചൂടന്‍' എന്നാണ് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ നാട്ടില്‍ ഏറ്റവുംകൂടുതല്‍ കേസുള്ള വക്കീലാണെന്ന് അറിഞ്ഞിട്ടും, എന്‍റെ ആദ്യ പ്രാക്ടീസ് അദ്ദേഹത്തിന്‍റെ കീഴില്‍ തുടങ്ങാന്‍ എനിക്കു തീരെ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഒരു 'നല്ല ഭാവി'ക്കു വേണ്ടി, എന്ന അച്ഛന്‍റെ നിര്‍ബദ്ധത്തിനു വഴങ്ങിയാണ് ഞാന്‍ മേനോന്‍ വക്കീലിന്‍റെ ജൂനിയര്‍ ആയി പ്രാക്ടീസ് തുടങ്ങിയത്.

    എല്‍ എല്‍ ബിയ്ക്ക് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്വപ്നം കണ്ടിരുന്ന ആ കറുത്ത ഗൌണ്‍... അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, അതിട്ടു കോടതിയില്‍ പോയിതുടങ്ങിയപ്പോള്‍ എനിക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും ഒക്ക ആയിരുന്നുവെങ്കിലും, അതിനു ആയുസ്സും തീരെ കുറവായിരുന്നു... 

    ഒരുപാട് സീനിയൊരിറ്റി ഒക്കെ ഉള്ള വക്കീലന്മാര്‍ പോലും ജൂനിയേഴ്സായുള്ള മേനോന്‍ സാര്‍, കൂടുതലും സിവില്‍ കേസുകള്‍, അഡിഷണല്‍ സബ് കോര്‍ട്ട്, മുന്‍സിഫ്‌ കോര്‍ട്ട്, ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്രെട്ട് കോര്‍ട്ട്, MACT, എന്നിങ്ങനെ എല്ലാ കോടതികളും ഒരു കെട്ടിടത്തില്‍. ഏറ്റവും കൂടുതല്‍ കേസുള്ള കോടതിയില്‍ പോവാനും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഫയലുകള്‍ പ്രതിനിധാനം ചെയ്യാനും മത്സരിക്കുന്ന ജൂനിയേഴ്സ്, അവര്‍ക്കിടയില്‍  'ഞാനിന്നു പോവുന്ന കോടതിയില്‍ ഫയല്‍ ഒന്നും ഉണ്ടാവല്ലേ... ഉണ്ടെങ്കില്‍ തന്നെ എന്നെ ഏല്പ്പിക്കല്ലേ...' എന്ന് പ്രാര്‍ത്ഥിക്കുന്ന  ഞാന്‍... ഓരോ ഫയലിലും ഒളിച്ചിരിക്കുന്ന കള്ളത്തരങ്ങള്‍ പഠിച്ചു കഴിയുമ്പോള്‍, അത് പ്രതിനിധാനം ചെയ്താല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും, അതില്‍ നിന്നും രക്ഷപെടാന്‍ വേണ്ട അടവുകളുടെയും   തോലിക്കട്ടിയുടെയും കുറവും ഒക്കെയാണ്, അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത്... പക്ഷെ ഒരിക്കല്‍ പോലും എന്‍റെ പ്രാര്‍ത്ഥനകള്‍ എത്തേണ്ടിടത്ത് എത്തിയിരുന്നില്ല... അങ്ങനെസന്തോഷവും  അഭിമാനവുമൊക്കെ പോയി, പകരം എന്‍റെ തൊഴിലിനേയും, വിധിയെയും, ശപിച്ചുകൊണ്ട് മുള്‍മുനയില്‍ ഓരോ ദിവസവും ഞാന്‍ തള്ളി നീക്കി...
      
    "തന്‍റെ കേസിനൊരു സാക്ഷിയെ കിട്ട്വോ രാജാ?" എന്ന് മേനോന്‍ സാര്‍ ഒരു കേസിലെ കക്ഷിയോടു ചോദിക്കുന്നത് കേട്ടു കൊണ്ടാണ് ഒരു ദിവസം ഞാന്‍ ഓഫിസിലേക്കു കയറി ചെല്ലുന്നത്.

    "അതിപ്പോ സാറെ... അത് ബുദ്ധിമുട്ടാ... എതിര്‍ കക്ഷിയുടെ വീടല്ലാതെ എന്‍റെ പറമ്പിന്‍റെ അരികില്‍ ഉള്ളത് ഒരു മാധവനാ, പുള്ളിക്കാരനും കുടുംബവും രണ്ടു ദിവസം  സ്ഥലത്ത് ഇല്ലായിരുന്നു." തെല്ലു സങ്കടത്തോടെ രാജന്‍ പറഞ്ഞു. 

    "ഈ 'മാധവന്‍'‍ എന്നു പറയുന്ന ആളെങ്ങനെയാ തന്നോട്... കൂറുള്ളോനാണോ?" സാറിന്‍റെ ചോദ്യം കേട്ടതും രാജന് ആവേശമായി, "പിന്നേ... അതിനു സംശയോന്നൂല്ല സാറേ, ആള്‍ക്ക് നമ്മുടെ എതിര്‍ കക്ഷി സുരേഷിനെ കണ്ണെടുത്താ കണ്ടൂടാ..."


    "അയാള് തനിക്കു വേണ്ടി ഒന്ന് കോടതില് വന്നു സാക്ഷി പറയ്വോ രാജാ?" വളരെ ലാഘവത്തോടെ ആയിരുന്നു സാറിന്‍റെ ചോദ്യം.


    "അതിപ്പോ സാറേ... അയാള് ഒന്നും കണ്ടിട്ടില്ലല്ലോ... പിന്നെങ്ങനെയാ സാക്ഷിയാവാന്‍ സമ്മതിക്ക്യാ... എന്നാലും ഞാനൊന്നു ചോദിക്കട്ടെ..." രാജന്‍ വെപ്രാളപ്പെട്ട് മൊബൈലില്‍ നമ്പര്‍ തപ്പിക്കൊണ്ടു പുറത്തേക്കു പോയി. 

    എനിക്കൊരു ചെറിയ ഞെട്ടല്‍ ഉണ്ടാവാതിരുന്നില്ല.  'കള്ള സാക്ഷിയെ കൊണ്ടുവരാനല്ലേ സാറ്  പറയുന്നത്! ഇങ്ങനൊക്കെ നടക്കുമെന്ന് കേട്ടിട്ടുണ്ട്, സിനിമയിലൊക്കെ കണ്ടിട്ടും ഉണ്ട്. പക്ഷെ ഞാന്‍ പ്രാക്ടീസ് ചെയ്യുന്ന ഓഫീസില്‍ ഇങ്ങനൊക്കെ നടക്കുമോ? സാറിന്‍റെ ചോദ്യം കേട്ടാല്‍ ഇതൊക്കെ സാധാരണ സംഭവം പോലുണ്ട്! എല്ലാ ഓഫിസിലും ഇങ്ങനൊക്കെ ആയിരിക്കും.' ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. 

    പത്തുമിനുറ്റ്‌ കഴിഞ്ഞപ്പോള്‍ "മാധവന് സമ്മതമാണ്, എന്ന് വരാന്‍ പറയണം?" എന്നും ചോദിച്ചു കൊണ്ട് രാജന്‍ തിരികെ വന്നു. 

    "എങ്കില്‍ ഈ ശനിയാഴ്ച അയാളെ കൂട്ടി വന്നോള്ളൂ, അപ്പോള്‍ എല്ലാം പഠിപ്പിച്ചു കൊടുക്കാനും അഫിഡവിറ്റ് എഴുതാനുംഒക്കെ സമയം കിട്ടും. അടുത്ത തിങ്കളാഴ്ച തന്നെ സാക്ഷി പട്ടിക ഫയല്‍ ചെയ്യാം." സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്കു ഒരുപാടുസങ്കടം വന്നു 'ഞാന്‍ ഇല്ലാത്തപ്പോള്‍ വന്നാല്‍ കള്ളസാക്ഷിയെ പഠിപ്പിക്കുന്നത്‌ എനിക്കെങ്ങിനെ കാണാന്‍ പറ്റും? എന്നാലുംകേസിന്‍റെ അന്ന് കാണാമല്ലോ' എന്ന് ഞാന്‍ സമാധാനിച്ചു.  


    ഒരു മാസം കഴിഞ്ഞായിരുന്നു രാജന്‍റെ കേസിന്‍റെ അടുത്ത പോസ്റ്റിംഗ്. അന്ന് രാവിലെ ഞാന്‍ നേരത്തെ എത്തി, ആ കേസ് ഫയല്‍ വായിച്ചു. മിക്ക കേസ്സുകളിലെയും പോലെ അതിര്‍ത്തി തര്‍ക്കം തന്നെ 
    വിഷയം. ഫയല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ രാജന്‍റെ ഭാഗത്താണ് ന്യായം എന്നെനിക്കു തോന്നി. കേസ് നടന്നുകൊണ്ടിരിക്കെ, കമ്മീഷന്‍ വച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവായ ശേഷമാണു എതിര്‍കക്ഷി അതിര്‍ത്തിക്കല്ല് മാറ്റി കുഴിച്ചിട്ടത്. രാജന്‍ അത് കണ്ടുപിടിച്ചത് അളവ് കഴിഞ്ഞായിരുന്നു. അതുകൊണ്ട് കല്ല് മാറ്റി കുഴിച്ചിട്ടതിനു ഒരു സാക്ഷി ഉള്ളത് കേസിന്‍റെ വിജയത്തിന് അത്യാവശ്യമാണെന്നു എനിക്കും തോന്നി. കള്ളസാക്ഷിയെങ്കില്‍ കള്ളസാക്ഷി, സത്യം ജയിക്കാനല്ലേ?മാര്‍ഗം വിഷയമല്ല... എന്തായാലും ആ പാവം രാജനെ പറ്റിച്ച എതിര്‍ കക്ഷിയെ അങ്ങനെ വെറുതെ വിടരുത്. ഞാന്‍ എല്ലാത്തിനെയും സ്വയം ന്യായീകരിച്ചുകൊണ്ടിരുന്നു. 

    അധികം വൈകാതെ രാജനും കൂടെ കുറച്ചു കൂടി പ്രായം കുറഞ്ഞ ഒരാളും വന്നു. അയാളെ കണ്ടപ്പോള്‍ എനിക്കതിശയമായി... 'ഇതോ രാജന്‍ പറഞ്ഞ മാധവന്‍! കണ്ടാല്‍ രാജനെക്കാള്‍ പാവത്താന്‍.' ഒരു കള്ളസാക്ഷിക്ക് എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന രൂപത്തിന്‍റെ ഏഴയലത്ത് വരില്ലായിരുന്നു  ആ വന്ന മനുഷ്യന്‍! 

    "മാധവന്‍ എത്തിയോ?  പേടിയൊന്നും ഇല്ലല്ലോ അല്ലെ?"  അയാളെ കണ്ടതും സര്‍ ചോദിച്ചു.  

    "ഏയ് ഇല്ല" എന്ന് പറഞ്ഞുവെങ്കിലും ആ മുഖത്തെ അങ്കലാപ്പ് എല്ലാവര്‍ക്കും മനസിലാവുമായിരുന്നു. 

    അയാളോട് ഇരിക്കാന്‍ ആഗ്യം കാണിച്ചിട്ട് സര്‍ പറഞ്ഞു " താന്‍ കണ്ട സംഭവം ഒന്നു പറഞ്ഞോളൂ "

    "അയ്യോ സാര്‍...    സത്യമായും ഞാന്‍ ഒന്നും കണ്ടില്ല.  ഞാനന്ന് ഭാര്യ വീട്ടില്‍ ഉത്സവത്തിന്‌ പോയകാര്യം അന്ന് പറഞ്ഞത് സാറ് മറന്നോ?" അന്തം വിട്ടായിരുന്നു അയാളുടെ ചോദ്യം.

    "ശ്ശേ...  ഇയാളിതെവിടുത്തുകാരനാ! ഞാന്‍ അന്ന് പഠിപ്പിച്ചു തന്നതൊക്കെ താന്‍ മറന്നോ? തന്നോടാരാ ഇവിടിപ്പോ സത്യം ചോദിച്ചേ?" സാറിന്‍റെ ദേഷ്യവും പുച്ഛവും കലര്‍ന്ന ചോദ്യം ആ പാവത്തിനെ വല്ലാതാക്കി. സര്‍ അഫിഡവിറ്റിന്‍റെ കോപ്പി അയാളുടെ കൈയ്യില്‍ കൊടുത്തിട്ട് ഒന്നൂടെ വായിച്ചു നോക്കാന്‍ പറഞ്ഞു. 

    "ഇപ്പൊ തനിക്കെന്തെങ്കിലും ഓര്‍മ്മവന്നോ?" അയാളത്  വായിച്ചു തീരും മുന്‍പേ സര്‍ വീണ്ടും ചോദിച്ചു 
      
    "ഉവ്വ് സാര്‍, എല്ലാം ഓര്‍മയുണ്ട്" അയാള്‍ വേഗം പറഞ്ഞു. "എങ്കില്‍ താന്‍ കണ്ട സംഭവം ഒന്ന് പറഞ്ഞോളൂ..." എന്ന് സര്‍. "സുരേഷ് അതിര്‍ത്തി കല്ല് ഇളക്കി മാറ്റുന്നതും, അത് രാജന്‍റെ പറമ്പിലേക്ക് കുറച്ചുകൂടി നീക്കി കുഴിച്ചിടുന്നതും ഞാന്‍ കണ്ടതാണ്." മാധവന്‍ പറഞ്ഞു. "എന്നാണു സംഭവം നടന്നതെന്ന് ഓര്‍മ്മയുണ്ടോ?" അടുത്ത ചോദ്യം. "കഴിഞ്ഞ ഏപ്രില്‍ ഇരുപതിന് രാത്രി പന്ത്രണ്ടു മണിക്ക്" പഠിച്ചത് പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രതയോടെ ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു. അത് കേട്ടതും സര്‍ ഒച്ചവെച്ചു... "തന്നോട് എന്നാന്നല്ലേ ചോദിച്ചുള്ളൂ, എപ്പോളാണെന്നു ചോദിച്ചോ? ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി... പിന്നെ, കൃത്യം പന്ത്രണ്ടുമണി എന്നാണോ ഞാന്‍ പറഞ്ഞു തന്നത് ? ഒരു ഏകദേശ സമയം പോലെയേ പറയാവൂ... അതെന്താ ആ ഡേറ്റ്  ഇത്ര ഓര്‍മ്മ എന്നു ചോദിച്ചാല്‍ താന്‍ എന്താ പറയേണ്ടതെന്നു ഓര്‍മ്മയുണ്ടോ?" "അന്നെന്‍റെ മകന്‍റെ പിറന്നാള്‍ ആയിരുന്നു" മാധവന്‍ വിനയത്തോടെ പറഞ്ഞു.


    പിന്നെയും കുറെയേറെ ചോദ്യങ്ങള്‍.... എല്ലാം ചോദിച്ചു കഴിഞ്ഞിട്ട്, അവസാനം ചോദ്യവും ഉത്തരങ്ങളും എഴുതിയ പേപ്പര്‍ കൊടുത്തിട്ട്     "ഒന്നൂടെ   ഒക്കെ പഠിച്ചോളൂ"   എന്നൊരു ഉപദേശവും സാര്‍ അയാള്‍ക്ക് കൊടുത്തു.  

    ആദ്യമായി  കോടതിയിലെ മുന്‍നിരയില്‍ തന്നെ അന്ന്  ഞാന്‍ ഇരിപ്പുറപ്പിച്ചു. പിന്നില്‍ ഇരുന്നാല്‍ ആ സാക്ഷി പറയുന്നതൊക്കെ ശരിക്ക് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ! എന്‍റെ അതെ തോന്നല്‍ ഞങ്ങളുടെ ഓഫീസിലെ എല്ലാ  ജൂനിയേഴ്സിനുംതോന്നിക്കാണണം, അതാവും എല്ലാവരും മുന്‍ നിരകളില്‍ സ്ഥാനം പിടിച്ചത്... മറ്റു വക്കിലന്മാരൊക്കെ 'ഇതെന്തു പറ്റി '  എന്ന മട്ടില്‍ ഞങ്ങളെ നോക്കിക്കൊണ്ട്‌ പുറകില്‍ പോയിരുന്നു.

    കോടതി തുടങ്ങി കഴിഞ്ഞും മാധവന്‍ സൈഡില്‍ നിന്ന് പറയാനുള്ള ഉത്തരങ്ങള്‍ കാണാതെ പഠിക്കുന്നത് കണ്ടപ്പോള്‍, അയാളത് കുളമാക്കുമോ എന്നെനിക്കു സംശയമായി...    മുന്‍ നിരയില്‍ തന്നെ വന്നിരുന്നും പോയി, കോടതി തുടങ്ങിയതു കൊണ്ട് എഴുന്നേറ്റു മാറാനും ധൈര്യം വന്നില്ല. 

    കേസ് വിളിച്ചപ്പോള്‍ സാക്ഷിക്കൂട്ടിലേക്ക് കയറി നിന്ന മാധവന്‍ വിറയ്ക്കുന്ന പോലെ എനിക്കു തോന്നി. സത്യം ചെയ്യിപ്പിച്ച് പേരുവിവരങ്ങള്‍ ഒത്തു നോക്കിയ ശേഷം എതിര്‍ഭാഗം വക്കീല്‍ ചോദ്യങ്ങള്‍ തുടങ്ങി,


    "താന്‍ കണ്ടു എന്ന് അഫിഡവിറ്റില്‍  പറയുന്ന സംഭവം ഒന്ന്      വിശദീകരിക്കാമോ? " 

    ആദ്യ  ചോദ്യം  കേട്ടപ്പോള്‍  എനിക്കു സമാധാനമായി, സര്‍ പഠിപ്പിച്ച  ആദ്യ ചോദ്യം തന്നെ. ഉത്തരം പറഞ്ഞു കഴിഞ്ഞ് 'ശരിയായില്ലേ?' എന്ന ഭാവത്തില്‍ മാധവന്‍ ഞങ്ങളെ നോക്കി. ഞങ്ങളെല്ലാം അത് കാണാത്തപോലിരുന്നു. 

    "സംഭവം നടന്ന ഡേറ്റ് ഓര്‍മ്മയുണ്ടോ?" വക്കിലിന്റെ അടുത്ത ചോദ്യം കേട്ടപ്പോള്‍  ഞാന്‍ അറിയാതെ  മേനോന്‍  സാറിനെ നോക്കിപ്പോയി...


    സാറും  എതിര്‍ഭാഗം  വക്കീലും  തമ്മിലുള്ള  ഒത്തു കളിയാണോ എന്നുപോലും തോന്നിപ്പോകുന്ന പോലെയായിരുന്നു പിന്നീടുള്ള ഓരോ ചോദ്യങ്ങളും. സര്‍ പഠിപ്പിച്ച ചോദ്യങ്ങള്‍ അതേപടി ക്രമം തെറ്റാതെ എതിര്‍ഭാഗം ചോദിച്ചു കൊണ്ടിരുന്നു. ഓരോ ഉത്തരവും പറഞ്ഞ ശേഷം മാധവന്‍ ഞങ്ങളെ നോക്കുന്നതും ഞങ്ങള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നതും തുടര്‍ന്ന് കൊണ്ടും ഇരുന്നു. 

    "ഇനി ഒരു ചോദ്യം കൂടി " എന്ന് പറഞ്ഞു വക്കീല്‍ ചോദിച്ചു... "ഇതെല്ലാം നിങ്ങള്‍ സുഹൃത്തായ രാജന് വേണ്ടി കള്ളം പറയുന്നതല്ലേ?" "അല്ല" ഉറച്ച ശബ്ദത്തില്‍ മാധവന്‍റെ മറുപടി കിട്ടി. അതു കേട്ടപ്പോള്‍ അയാളുടെ ആദ്യത്തെ  പേടിയൊക്കെ പോയെന്നെനിക്ക് തോന്നി... അത്രയും നേരം ശ്വാസം അടക്കി പിടിച്ചിരുന്ന ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തു. 

    സാക്ഷിയുടെ ആദ്യത്തെ പേടി കണ്ടപ്പോള്‍ അയാളില്‍ നിന്നും എന്തെങ്കിലും വീണു കിട്ടിയേക്കാം എന്ന് എതിര്‍ഭാഗം വക്കീല്‍ പ്രതീക്ഷിച്ചു കാണും... തിരിച്ചും മറിച്ചും ചോദിച്ചതൊക്ക വെറുതെയായതിന്‍റെ   നിരാശയോടെ അദ്ദേഹം സീറ്റിലേക്ക് നടന്നു. ഞാന്‍ ഒരാരാധനയോടെ സാറിനെ നോക്കി. ആ മുഖത്തു ചെറിയൊരു അഹങ്കാരം ഉള്ളത് പോലെ... അത് കണ്ടപ്പോള്‍ എന്‍റെ മനസിലും ആ അഹങ്കാരം വന്നു... 'ഹും.. ഞങ്ങളുടെ സാറിനോടാ കളി!' 

    സീറ്റിലേക്കു  നടന്നു തുടങ്ങിയ എതിര്‍ഭാഗം വക്കീല്‍ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചു വന്നു സാക്ഷിയോട് ചോദിച്ചു, "ഇതൊക്കെ പറയാന്‍ നിങ്ങളെ ആരാ പഠിപ്പിച്ചു തന്നത് ? " 

    മറുപടി പറയാന്‍ സാക്ഷി മാധവന് ഒരു നിമിഷം പോലും ആലോചിക്കേണ്ടായിരുന്നു.... "മേനോന്‍ സാറ് "                                                                           
                                "ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍"  


    പറഞ്ഞതും ഒരു കള്ള ചിരിയോടെ, എതിര്‍ഭാഗം വക്കീല്‍ സാറിനെ നോക്കിയിട്ട്,  ഒരു വിജയ ഭാവത്തോടെ  സീറ്റിലേക്കു നടക്കുമ്പോള്‍, അകമ്പടിയായി ഒരു കൂട്ടച്ചിരി ആ കോടതി മുറിയില്‍ ഉയര്‍ന്നിരുന്നു... പറഞ്ഞത് അബദ്ധമായി പോയെന്നു മനസിലായ മാധവന്‍,  പിന്നെ ഞങ്ങളെ നോക്കിയേ ഇല്ല.


    എനിക്കീ  സാക്ഷിയെ അറിയില്ല,  ഞാന്‍  ഈ മേനോന്‍ സാറിന്‍റെ ഓഫിസിലേ അല്ല, എന്ന മട്ടില്‍ ഇരിക്കാന്‍ ഞാന്‍ വൃഥാ ഒരു ശ്രമം നടത്തി. ഞങ്ങള്‍ ജൂനിയേഴ്സ് എല്ലാം തല കുമ്പിട്ടു ഇരുന്നപ്പോള്‍ സാര്‍ പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റു പറഞ്ഞു...

                              " ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ "  


    "ഈ സാറിനു മിണ്ടാതിരുന്നു കൂടെ ഇനിയെന്ത് ഒബ്ജക്ഷന്‍!" ഞാന്‍ അടുത്തിരുന്ന  വക്കീലിനോട് പിറുപിറുത്തു. സാര്‍ സാക്ഷിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, "താങ്കളുടെ അവസാനത്തെ ഉത്തരം വ്യക്തമല്ല" കോടതി വീണ്ടും നിശബ്ദമായി. ഇതില്‍ കൂടുതല്‍ എന്ത് വ്യക്തമാക്കാന്‍ എന്ന മട്ടില്‍ ജഡ്ജി അടക്കം എല്ലാവരും സാറിനെ നോക്കി. സാര്‍ തുടര്‍ന്നു...  " എല്ലാം പറയാന്‍ പഠിപ്പിച്ചത് മേനോന്‍ സാര്‍ ആണെന്ന് നിങ്ങള്‍ പറഞ്ഞുവല്ലോ, തൃശൂര്‍ തന്നെ ഹരിദാസ മേനോന്‍, രാജീവ്‌ മേനോന്‍, തുടങ്ങി എത്രയോ മേനോന്മാരുണ്ട്, ഹൈകോര്‍ട്ടിലും മറ്റു കോടതികളിലും ആയി ഒരുപാടുണ്ട് മേനോന്മാര്‍, ഇതില്‍ ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചത്?‍" സാക്ഷി  മിണ്ടുന്നില്ല...
    "എം ആര്‍ മേനോന്‍, അതായതു മേലേടത്ത് രാഘവ മേനോന്‍ എന്ന, എന്നെ ആണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?" സാര്‍ ദഹിപ്പിക്കും പോലെ മാധവനെ നോക്കി... മറ്റു വഴിയില്ലാതെ മാധവന്‍ പറഞ്ഞു...  "അല്ല" അയാളുടെ ശബ്ദം, നിശബ്ദമായ ആ കോടതിയില്‍ മുഴങ്ങി. 

    ഞാന്‍ തരിച്ചിരുന്നുപോയി, ആരും വിശ്വസിക്കാത്ത അങ്ങനൊരു നുണ ആ പാവം സാക്ഷിയെകൊണ്ട് പറയിപ്പിച്ചിട്ട് എന്ത് ഫലം! ഞാന്‍ എതിര്‍ഭാഗം വക്കീലിനെ നോക്കി, ഒരു ഒബ്ജക്ഷന്‍ അവിടെനിന്നും  ഉണ്ടാവും  എന്നു കരുതിയ എനിക്കു തെറ്റി... അദ്ദേഹത്തിനു ഒരു കുലുക്കവും ഇല്ല. ഞാന്‍ വേഗം ജഡ്ജിയെ നോക്കി, ആ മുഖത്തു അതിശയിപ്പിക്കുന്ന  ഒരു ചിരി മാത്രം! 


    ആ പാവത്തിനെ കൊണ്ട്  കള്ളങ്ങള്‍ പറയിപ്പിച്ചതോര്‍ത്തിട്ടോ... അല്ലെങ്കില്‍ സാക്ഷി പറഞ്ഞു കൂട്ടിയതെല്ലാം അവസാനം ഒറ്റ ചോദ്യം കൊണ്ട് പൊളിച്ചടുക്കിയ എതിര്‍ഭാഗം വക്കീലിന്‍റ സാമര്‍ത്ഥ്യം ആലോചിച്ചോ... അതോ, ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയക്കാരെപ്പോലെ, പറഞ്ഞു  ജയിക്കാന്‍ വേണ്ടി  മാത്രം  മേനോന്‍  സാര്‍ ഉപയോഗിച്ച അടവ്  ഓര്‍ത്തിട്ടോ...
    എന്തിനായിരിക്കും  അദ്ദേഹം ചിരിച്ചത്??? 

    Thursday, March 10, 2011

    ഇങ്ങനെ എത്രയോ കല്യാണിക്കു ട്ടികള്‍...

        
    ഓഫീസിലേയ്ക്കുള്ള ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ എന്‍റെ  ശ്രദ്ധ തൊട്ടു മുന്‍പിലിരുന്ന സ്ത്രീയിലും അവരുടെ രണ്ടുകുട്ടികളിലും ആയിരുന്നു, ഓമനത്വമുള്ള ആ  മുഖങ്ങളായിരിക്കണം എന്നെ ആകര്‍ഷിച്ചത്. അതില്‍ ഇളയ കുട്ടി സീറ്റില്‍ എഴുന്നേറ്റ് പുറകിലേക്കും നോക്കി കമ്പിയില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നു. രണ്ടു വയസ്സോളം മാത്രം പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി, അമ്മയുടെ അതേ ഛായ. അവളെന്നെ നോക്കി ചിരിച്ചപ്പോള്‍ ഞാന്‍ പേര് തിരക്കി, "കല്യാണി"    കൊഞ്ചലുള്ള മറുപടി കിട്ടി.എന്തു ഭംഗിയായിട്ടാണ് അവളെ ഒരുക്കിയിരിക്കുന്നത്! പിങ്ക് ഡ്രസ്സ്‌നു  മാച്ചു ചെയ്തു വളകളും സ്ലെയ്ടും എല്ലാം, എന്തിനു പൊട്ടു വരെ  പിങ്ക്! 

    ഞാനെന്‍റെ ലക്ഷ്മിക്കുട്ടിയെ ഓര്‍ത്തു. ദൈവമേ... എന്തു വൃത്തികേടായാണ് ഇന്നവള്‍  ഡേ കെയറില്‍ പോയിരിക്കുന്നത്! അതെങ്ങനെയാ, എട്ടരയ്ക്ക് വാന്‍ വരും മുന്‍പ് രണ്ടു  വയസുകാരിയെ എഴുന്നേല്‍പ്പിച്ചു  റെഡിയാക്കി വിടുന്ന കഷ്ട്ടപ്പാട്  എനിക്കല്ലേ  അറിയൂ.  ഇത്ര ചെറുപ്പത്തിലെ ഇഷ്ട്ടമുള്ള ഡ്രെസ്സ് ഇടണംന്നാ വാശി. അതുകൊണ്ടുതന്നെ  മിക്കപ്പോഴും ഒരു മാച്ചും കാണില്ല. ഇന്നുതന്നെ,  മഞ്ഞ  മിഡിയും ചുവന്ന ടോപ്പും ഇട്ടുകൊടുക്കുമ്പോള്‍ ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞു നോക്കി 
    "ഒരു ഭംഗിയും ഇല്ല മോളൂ"ന്ന്, ആരു കേള്‍ക്കാന്‍.  "നിന്നെ അച്ഛന്‍ റെഡിയാക്കുമ്പോള്‍ ഈ വാശിയൊന്നും ഇല്ലല്ലോ, എന്നാ പിന്നെ നിന്‍റെ അച്ഛനിതൊക്കെ ഒന്നു  ചെയ്താലെന്താ? " ഞാന്‍ എന്തു മണ്ടത്തരമാണ് പറയുന്നത് എന്ന മട്ടില്‍ അവള്‍ എന്നെയൊന്നു നോക്കി.     "അച്ഛ ഓഫീസില്‍ പോവാന്‍ റെഡി ആവുവല്ലേ" അവള്‍ വേഗം അച്ഛനെ സപ്പോര്‍ട്ട് ചെയ്തു . 'പെണ്‍കുട്ടികള്‍ക്ക് അച്ഛനോടാണ് കൂടുതലിഷ്ട്ടം'  എന്നു  പലരും പറയുന്നത്  എത്ര  ശരിയാ. 

    കമ്പിയില്‍ പിടിച്ചു പുറകിലേക്കും നോക്കിക്കൊണ്ട്‌ നിന്നിരുന്ന കല്യാണിയെ അപ്പോളേയ്ക്കും അവളുടെ ഏട്ടന്‍ വഴക്ക് പറഞ്ഞു നേരെയിരുത്തിയിരുന്നു. കല്യാണിയെ അവളുടെ  അച്ഛനായിരിക്കുമോ ഒരുക്കിയത്? "കോടതിപ്പടി" കിളിയുടെ  ഉറക്കെയുള്ള  വിളിയാണ് സ്ഥലകാല  ബോധം ഉണ്ടാക്കിയത്. പിന്നെ ഒന്നും നോക്കാതെ തിക്കിത്തിരക്കി, ഒരുകണക്കിന്  അയ്യാളുടെ  ചീത്ത കേള്‍ക്കും  മുന്‍പ്  ഇറങ്ങി, ഓഫീസിലേയ്ക്കു നടന്നു. 

    ഒരു കേസിന്‍റെ ആര്‍ഗ്യുമെന്റ്റ് നോട്ട്സ്സു ഫയല്‍ ചെയ്യാനുള്ളതുകൊണ്ട് അല്‍പ്പം  നേരത്തെ  തന്നെ  ഞാന്‍  കോടതിയിലെത്തി. ഫയല്‍  ചെയ്തു ഇറങ്ങിയപ്പോളുണ്ട്  ബസ്സില്‍ വച്ച്  കണ്ട അമ്മയും  കുട്ടികളും  വരാന്തയില്‍ നില്‍ക്കുന്നു. ദൈവമേ... ഇവരെന്തേ ഇവിടെ?  ഡിവോഴ്സിനായിരിക്കുമോ?ഏയ്... ഇനി ആണെങ്കില്‍ തന്നെ ഒത്തുതീര്‍പ്പായിക്കോളും, ആ കുട്ടികളുടെ മുഖം കണ്ടാല്‍ ആര്‍ക്കാണ് പിരിയാന്‍ കഴിയുക?

    എന്‍റെ ആശങ്കയോടെ ഉള്ള നോട്ടം കണ്ടു ബിന്ദു വക്കീല്‍ ചോദിച്ചു. "ഇവരെ  പരിചയമുണ്ടോ?  എന്തേ  ഇങ്ങനെ  നോക്കുന്നത്?"

    "ഇവര് ഞാനിന്നു വന്ന ബസ്സില്‍  ഉണ്ടായിരുന്നു. ബിന്ദൂന് അറിയാമോ ഇവരെ? ഏതു ഓഫീസിലെയാ?" എനിക്ക് അറിയാന്‍ ആകാംഷയായി. "ഇവരു നമ്മുടെ കുസുമത്തിന്‍റെ കക്ഷികളാ. ഡിവോഴ്സ് ആയതാ, ഇപ്പോള്‍  ജീവനാംശ കുടിശിക  ഈടാക്കാനുള്ള  കേസ്  നടക്ക്വാ, എല്ലാ മാസവും വരുന്ന കാണാം." പറയുമ്പോള്‍ ബിന്ദൂന്‍റെ മുഖത്ത്‌ സഹതാപം.  

    ഞാന്‍ നോക്കിയപ്പോള്‍ കുറച്ചകലെ മാറി നില്‍ക്കുന്ന അച്ഛനെ തന്നെ നോക്കി നില്‍ക്കുകയാണ് കല്യാണിക്കുട്ടി. അയാള്‍ അവിടെനിന്നും അവളെ കൈ കാണിച്ചു വിളിക്കുന്നുണ്ടെങ്കിലും പോകാന്‍ അമ്മ സമ്മതിക്കുന്നില്ല.  അമ്മയുടെ  കൈ  വിടീച്ചു  പോകാനുള്ള കഠിനശ്രമത്തിലാണവള്‍, ഒരുവിധത്തില്‍ അതിനു സാധിച്ചപ്പോളുണ്ട് ഏട്ടന്‍ അവളെ വട്ടം പിടിച്ചു നിറുത്തുന്നു. അഞ്ചു വയസ്സ് പോലും കാഴ്ചയില്‍ തോന്നിക്കുന്നില്ലെങ്കിലും അവന്‍റെ ഭാവം കണ്ടാല്‍, അമ്മയുടെയും അനുജത്തിയുടെയും പൂര്‍ണ്ണ  ഉത്തരവാദിത്വം അവനിലാണെന്നു തോന്നും.  സാഹചര്യങ്ങള്‍ ഇത്ര ചെറുപ്പത്തിലെ ആ കുഞ്ഞില്‍ പക്വത വരുത്തിയിരിക്കുന്നു.  

    ഞാന്‍  പതുക്കെ  അയാളുടെ  അടുത്തേക്ക്  ചെന്നിട്ടു  ഒച്ച  താഴ്ത്തി ചോദിച്ചു, "നിങ്ങള്‍ക്ക് ഇവരുടെ ചിലവിനുള്ള പൈസ കൃത്യമായിട്ട് അയച്ചു കൊടുത്തുകൂടെ,   സ്വന്തം  കുഞ്ഞുങ്ങള്‍ക്ക്‌   വേണ്ടിയല്ലേ? അതിനു വേണ്ടി  ഇങ്ങനെ  കോടതി  കയറ്റണോ?" 

    അയാളുടെ ഉത്തരം വെടിപോട്ടിക്കും പോലെയായിരുന്നു "എന്തറിഞ്ഞിട്ടാ വക്കീലെ നിങ്ങളീ ചോദിക്കുന്നെ? വിധിയായ അന്നു മുതല്‍  കൃത്യമായിട്ടു  ഞാന്‍  പൈസ  അയച്ചോണ്ടിരുന്നതാ. മാസത്തിലൊരിക്കലെങ്കിലും കുട്ടികളെ എന്നെ കാണിക്കണംന്നു കൂടി വിധിയിലുണ്ടായിരുന്നു,  അവളതു  ചെയ്യാത്തോണ്ടല്ലേഎനിക്കിങ്ങനൊരു കടുംകൈ ചെയ്യേണ്ടി വന്നേ ? ഇപ്പൊ കണ്ടില്ലേഎല്ലാ മാസോം പിള്ളേരെ കൊണ്ടുവന്നു കാണിക്കുന്നത്? ആറുമാസംഅവരെ ഒന്നു കാണാന്‍ പോലും പറ്റാതെ ഞാനെത്ര വിഷമിച്ചൂന്നു നിങ്ങള്‍ക്കറിയ്യോ?"  കുറച്ചകലെ നില്‍ക്കുന്ന ആ സ്ത്രീയെക്കൂടികേള്‍പ്പിക്കാനാണ് അയാള്‍ അത്ര ഉറക്കെ പറഞ്ഞതെങ്കിലും ചുറ്റും നിന്നവരൊക്കെ  നോക്കിയപ്പോള്‍  ചമ്മിയതു   ഞാനായിരുന്നു. 'കുഞ്ഞുങ്ങളെ ഒന്നു കാണാന്‍ പോലും സമ്മതിക്കാതിരിക്കാന്‍ മാത്രം എന്തു ക്രൂരതയാണ് നിങ്ങളവരുടെ അമ്മയോടു ചെയ്തത്, ഒരു കാരണവും ഇല്ലാതെ ആ സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യോ?' എന്നൊക്കെക്കൂടെ  ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും എനിക്കു ധൈര്യം വന്നില്ല. ഒന്നു ചമ്മിയതിന്‍റെ ക്ഷീണം മാറിയില്ല, ഇനിയുമെന്തിനാ വെറുതെ വടികൊടുത്ത്........................... ഞാന്‍ വേഗം കോടതിക്കകത്തേയ്ക്ക്  നടന്നു.

    അകത്തു കയറിയിട്ടും അവരെ കാണാനാവും വിധം സൈഡില്‍ തന്നെയാണു ഞാന്‍ നിന്നത്. അപ്പോളും അച്ഛന്‍റെ അരികിലെത്താന്‍ പാവം കല്യാണിക്കായിട്ടില്ല. "അയാള്‍ക്കു വേണമെങ്കില്‍  ഇപ്പോമുതലേ കുട്ടികളെ കൂടെ നിറുത്താല്ലോ, കേസ് വിളിക്കും വരെ വെയിറ്റ് ചെയ്യേണ്ടകാര്യമൊന്നുമില്ല.  ആ സ്ത്രീ എന്താ കുട്ടികളെ വിടാത്തത്‌."  ആ കുഞ്ഞിന്‍റെ വിഷമം കണ്ടിട്ടാവും ബിന്ദു വക്കീല്‍ എന്നോടായി പറഞ്ഞു. "അത്രയ്ക്ക് സ്നേഹവും പരസ്പര ധാരണയും ഒക്കെ ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇവിടം വരെ എത്തുമായിരുന്നില്ലല്ലോ ബിന്ദു" അവരെത്തന്നെ നോക്കി ഞാനതു പറയുമ്പോള്‍ ജഡ്ജ്, ജോസ് സര്‍ വന്നതും കോടതി നിശബ്ദമായതും ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ഇരിക്കും മുന്‍പു സര്‍ എന്നെയൊന്നു നോക്കിയോ? ഏയ്......  തോന്നിയതാവും.

    കേസ്  വിളിച്ചപ്പോള്‍  തിങ്ങി  നിറഞ്ഞ  കോടതിയിലേക്ക്  ആദ്യം അയാള്‍ മാത്രമേ കയറിയുള്ളൂ. 'കുട്ടികളെ കൊണ്ടുവന്നില്ലേ' എന്നു സര്‍ ചോദിച്ചപ്പോളാണ് കുട്ടികളെയും കൊണ്ടു അവരുടെ അമ്മ കൂടി കയറിയത്. സ്ഥലപരിമിതി മൂലം  മനസില്ലാമനസോടെ അവര്‍ക്ക് അടുത്തടുത്ത്‌ നില്‍ക്കേണ്ടിവന്നു. എല്ലാ കണ്ണുകളും അവരിലായി, പുറമേ നിന്നു നോക്കുമ്പോള്‍ എന്തൊരു ചേര്‍ച്ചയാണ് അവര്‍ തമ്മില്‍, വിവാഹത്തിനും  ഈ ചേര്‍ച്ചയും ജാതകപൊരുത്തവും ഒക്കെയാവും നോക്കിയിട്ടുണ്ടാവുക! അയാള്‍ പൈസ  വക്കീലിന്‍റെ കൈയ്യില്‍ കൊടുത്ത്, ബെഞ്ച്‌ ക്ലാര്‍ക്കിനെ കൊണ്ടു നോട്ട് ചെയ്യിപ്പിച്ചു. ചിലര്‍ പൈസ നേരിട്ട് ഭാര്യയെ ഏല്‍പ്പിക്കും ചിലര്‍ക്ക് അതിനുകൂടി മടിയാണ്, ശത്രുക്കളെക്കാള്‍ കഷ്ടം ! 

    ഈ സമയം മുഴുവന്‍ അച്ഛനെ അരികില്‍ കിട്ടിയ സന്തോഷത്തിലായിരുന്നു  കല്യാണിക്കുട്ടി.  അവള്‍ അച്ഛന്‍റെ ഷര്‍ട്ടില്‍ പിടിച്ചും കൈയ്യില്‍ തൂങ്ങിയും ഒക്കെ അയാളുടെ  ശ്രദ്ധ പിടിച്ചുപറ്റാന്‍ പാടുപെടുന്നുണ്ടായിരുന്നു, കോടതിയ്ക്കകത്താണെന്ന അയാളുടെ ടെന്‍ഷന്‍ വല്ലതും അവള്‍ക്കറിയുമോ? അച്ഛന്‍ നോക്കാതായപ്പോള്‍ അയാളുടെ കൈയ്യിലിരുന്ന കവറിലായി അവളുടെ കളി. "അമ്മേ ദേ പട്ടുപാവാട" അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. കോടതി മുഴുവന്‍ അങ്ങോട്ടുതിരിഞ്ഞു. കവറിനകത്തു തനിക്കായി അച്ഛന്‍ കൊണ്ടുവന്ന  പട്ടുപാവാട കണ്ട സന്തോഷത്തില്‍, അവള്‍ അതു വലിച്ചു പുറത്തെടുത്തുകഴിഞ്ഞിരുന്നു.

    കേസിന്‍റെ അടുത്ത പോസ്റ്റിംങ്ങ്  ഡേറ്റ് എഴുതുകയായിരുന്ന ജോസ് സര്‍ തലയുയര്‍ത്തി ആ കുഞ്ഞിനെ നോക്കി ഇരുന്നു, ഒരു നിമിഷം സാറും പരിസരം മറന്നുവെന്നു തോന്നി... "കുട്ടികളെ അച്ഛന്‍റെ കൂടെ വിട്ടോളൂ."   അവിടെ ഒരു സീന്‍ ഉണ്ടാവണ്ട എന്നു കരുതിയാവും സര്‍ പെട്ടെന്ന് പറഞ്ഞു. അനുവാദം കിട്ടിയ സന്തോഷത്തില്‍ അച്ഛന്‍ കുട്ടികളെയും കൊണ്ടു വേഗം പുറത്തേക്കു നടന്നു. 

    ലഞ്ച് ബ്രേക്കിന് ഇറങ്ങുമ്പോള്‍  ആ അച്ഛനും മക്കളും ചിരിച്ചു കളിച്ചു മുന്‍പിലുള്ള ഒരു ഹോട്ടലിലേക്ക് കയറിപ്പോകുന്നതാണ് കണ്ടത്. ആ അഞ്ചുവയസ്സുകാരന്‍റെ    മുഖത്തു രാവിലെ കണ്ട ഗൌരവമോ പക്വതയോ ഒന്നും കാണാനില്ല. അച്ഛന്‍റെ കൈയ്യില്‍ തൂങ്ങി നടക്കുമ്പോള്‍ അവനതിന്‍റെയൊന്നും ആവശ്യമില്ലല്ലോ...

    ഉച്ചകഴിഞ്ഞു  കോടതിയിലിരിക്കുംബോളും മനസ്സില്‍ മുഴുവന്‍ കല്യാണിയും അവളുടെ ഏട്ടനുമായിരുന്നു. ബ്രേക്ക്‌ കഴിഞ്ഞു കോടതിയിലേയ്ക്കു  വന്നപ്പോള്‍ അവരെ എങ്ങും കണ്ടില്ലല്ലോ! അടുത്തു വല്ലയിടതും  പോയതായിരിക്കും,   ദൂരെയെങ്ങും പോകാന്‍ അനുവാദമില്ലല്ലോ. 'തിരിച്ചിറങ്ങുമ്പോള്‍ അവരെ കാണല്ലേ' എന്നായിരുന്നു പ്രാര്‍ത്ഥന. ആ കുട്ടികള്‍ അച്ഛനെ പിരിയുന്നതു കാണാനാവില്ല.

    പക്ഷെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടില്ല, ഇറങ്ങിയപ്പോള്‍ നേരെ  മുന്‍പില്‍  തന്നെ  അവര്‍ നില്‍ക്കുന്നു..... കല്യാണി അച്ഛന്‍റെ കൈ മുറുകെ പിടിച്ചിരിക്കുന്നു, അതു വിടുവിക്കാന്‍ പാടുപെടുന്നുണ്ട്  അവളുടെ  അമ്മ.  ഏട്ടന്‍ നേരത്തെ തന്നെ അമ്മയുടെ പക്ഷത്തു നിലയുറപ്പിച്ചിട്ടുണ്ട്. അമ്മയുടെ ഉദ്ധ്യമത്തിനു  ഒരു കൈ സഹായിയായും അവനുണ്ട്. പക്ഷെ കല്യാണി  ചിണുങ്ങിക്കൊണ്ടു  അച്ഛന്‍റെ  കൈ വിടാന്‍ തയ്യാറാവാതെ നില്‍ക്കുന്നു....

    അതു കാണാതിരിക്കാന്‍  അവരെ പുറകിലാക്കി ഞാന്‍ വേഗം നടന്നു. പക്ഷെ പെട്ടെന്ന്  പുറകില്‍ നിന്നും കല്യാണിക്കുട്ടിയുടെ  ഉറക്കെ ഉറക്കെയുള്ള കരച്ചില്‍ ഉയര്‍ന്നു.......   അവള്‍  അച്ഛന്‍റെ  കൈവിട്ടിരിക്കുന്നു  എന്നു വിളിച്ചറിയിക്കുന്ന കരച്ചില്‍........

    അതു കേള്‍ക്കാത്തത്ര ദൂരത്തേയ്ക്കു ഓടി അകലണം എന്നെനിക്കു തോന്നി, അതിനായി ഞാന്‍ ആവുന്നത്ര വേഗത്തില്‍ നടന്നുവെങ്കിലും, ആ കരച്ചില്‍ എന്‍റെ തൊട്ടു പിറകെ, എന്നെ തന്നെ പിന്‍തുടരുന്നതായി എനിക്കു തോന്നി...     
            

    Monday, February 21, 2011

    മറുപടി നോട്ടീസ്

    സ്റ്റോപ്പില്‍  നിറുത്താതെ   പോകുന്ന  ബസ്സുകള്‍ , ട്രാഫിക് ബ്ലോക്ക്‌ , റോഡിന്‍റെ  ദയനീയാവസ്ഥ .....എന്തിനധികം  പറയുന്നു  അന്ന് വൈകിയാണ്  ഓഫീസില്‍ എത്തിയത്.  കുടുംബ കോടതിയില്‍,  ജയശ്രീ വക്കീലിന്‍റെ  ജൂനിയര്‍  ആയി   പ്രാക്ടീസ് തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നത്തെ ഉള്ളു.  മാഡം എന്ത് വിചാരിക്കുമോ ആവൊ ...

    രണ്ടുമൂന്നു പേര്‍ ദേഷ്യപ്പെട്ടു  ഇറങ്ങിപ്പോകുന്നതും കണ്ടുകൊണ്ടാണ് ഞാന്‍  ഓഫീസിലേക്ക് കയറുന്നത്.  ഈശ്വരാ ശകുനപ്പിഴയാണല്ലോ.....

    "ഓരോരുത്തര്  രാവിലെ വന്നോളും മനുഷ്യരെ മിനക്കെടുത്താന്‍ ..." പോയവരെ നോക്കി മാഡം പിറുപിറുക്കുന്നത് കണ്ടു ഞാന്‍ ചോദിച്ചു "എന്തുപറ്റി ? ആരാ വന്നത്? "   മറുപടി ദേഷ്യത്തിലായി രുന്നു .   " ആ പെങ്കൊച്ചിന്‍റെ  കെട്ടിയവന്‍  അവളെ ഒന്ന് തല്ലിയത്രെ ...അവന്‍റെ  അച്ഛനോട് തര്‍ക്കുത്തരം പറഞ്ഞതിന്.  ആ വാശിക്ക് പെണ്ണ് വീട്ടുകാരെയും വിളിച്ചോണ്ട് വന്നിരിക്കുന്നു വിവാഹമോചനം കിട്ടുമോന്നറിയാന്‍ ....   ഇതൊക്കെ നമുക്ക് പറഞ്ഞു തീര്‍ക്കാവുന്നതല്ലേ  ഉള്ളു,  വെറുതെ പ്രശ്നമാക്കണോ എന്ന് ഞാന്‍ അറിയാതെ ചോദിച്ചു പോയി  അതിനാ വേറെ വക്കീലമ്മാരുണ്ടോന്നു നോക്കട്ടെന്നും പറഞ്ഞു  ഇറങ്ങിപ്പോയത്."             മാഡം ഒന്ന് നിറുത്തി     "എനിക്കും 2 ആണ്‍കുട്ടികളാ ഇങ്ങനാണേല്‍ അവരുടെ കല്യാണം കഴിഞ്ഞാല്‍ ഞാന്‍ വല്ല വൃദ്ധ സദനത്തിലും  പോകും ".. മാഡത്തിന്‍റെ ദേഷ്യം തീരുന്നില്ല ...
    "എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയാവില്ലല്ലോ മാഡം..."   ഞാനൊന്നു തണുപ്പിക്കാന്‍ നോക്കിയെങ്കിലും ഏറ്റമട്ടില്ല .... എന്നാലും ഈ ചൂടില്‍ എന്‍റെ   വൈകി വരവ് ശ്രദ്ധിക്കാതെ പോയതിന്‍റെ ആശ്വാസത്തിലായിരുന്നു  ഞാന്‍.

    സീറ്റില്‍ ഇരുന്നപ്പോളെക്കും അതാ മറ്റൊരു അച്ഛനും മോളും. ഭര്‍ത്താവയച്ച വക്കില്‍ നോട്ടീസുമായാണ് വരവ്.  എന്‍റെ  നേരെ നീട്ടിയ നോട്ടീസ് ഞാന്‍ ഉറക്കെ  വായിച്ചു.   ഭര്‍ത്താവിന്‍റെ  വീട്ടില്‍  ഒട്ടും  അഡ്ജസ്റ്റ് ചെയ്യാത്ത ഭാര്യയെക്കുറിച്ചുള്ള പരാതികളായിരുന്നു  അത് നിറയെ.  എപ്പോളും മുറിയടച്ചിരിക്കും,  കഴിക്കാന്‍ നേരത്ത് മാത്രം അടുക്കള ഭാഗത്ത്‌ പ്രത്യക്ഷ പ്പെടുന്ന മരുമകളെ നോക്കി അമ്മ ഒന്ന് മുഖം കറുപ്പിച്ചാല്‍ അത് അമ്മായിയമ്മ പോരായി ...    പിന്നെ വീട്ടില്‍ വിളിച്ചു കരച്ചിലും ഭര്‍ത്താവു വരുമ്പോള്‍ പറഞ്ഞു സ്വൈര്യം കെടുത്തലും ഒക്കെ കുറെ കാലമായി അയാള്‍ സഹിക്കുകയായിരുന്നുവത്രേ,   അവസാനം അവന്‍റെ ശമ്പളം ഒന്നിനും   തികയുന്നില്ല,  അവളുടെ ഗള്‍ഫിലുള്ള സഹോദരന്‍ വഴി   അവിടെ   ജോലി   ശരിയാക്കാം,   അല്ലെങ്കില്‍ അവളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ പോകാം   എന്നൊക്കെയുള്ള ആവശ്യ ങ്ങള്‍ക്ക് ചെവികൊടുക്കാതെ വന്നപ്പോള്‍ പുള്ളിക്കാരി സ്വന്തം വീട്ടിലോട്ടു പോന്നതാണ്. തിരിച്ചു ചെല്ലാതായപ്പോള്‍ അയച്ചതാണീ നോട്ടീസ്.

    വായിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു പൊട്ടിച്ചിട്ട്  'ഭര്‍ത്താവിന്‍റെ വീട്ടില്‍ പോടീ' എന്ന്  പറയാനാണ് എനിക്ക് തോന്നിയത്. 

    പക്ഷേ നമ്മള്‍ 2 ഭാഗവും കേട്ടില്ലല്ലോ ... മാത്രമല്ല ഇത് ഒരു വക്കീല്‍ ഡ്രാഫ്റ്റ്‌ ചെയ്തതല്ലേ ... അതുകൊണ്ടൊക്കെയാവും 20 വര്‍ഷത്തോളം പ്രാക്ടീസ് ഉള്ള  മാഡം അവരോടു "ഇതില്‍ വല്ല സത്യവും ഉണ്ടോ " എന്ന് ചോദിച്ചത് . മറുപടി പറഞ്ഞത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു . " വക്കീലിനറിയോ മോള്‍ അടുക്കള്ലേല്‍ കയറി എന്ത് ചെയ്താലും കളിയാക്കലാ.... പിന്നെ മുറി അടച്ചിരിക്കുകയല്ലാതെ എന്തുചെയ്യാനാ ?   അവള്‍ക്കു അടുക്കളപ്പണി ഒന്നും വല്യ വശമില്ല . മീനിലിടാന്‍ പുളി എടുത്തു കൊടുത്തത് വാളന്‍ പുളിയായിപ്പോയി ... അതിനൊക്കെ കളിയാക്കണോ? പറഞ്ഞു കൊടുത്താല്‍ പോരേ... കുടംപുളീം വാളന്‍പുളീം തമ്മിലുള്ള വെത്യാസം വല്ലതും മോള്‍ക്കറിയുമോ?" 

    'മോള്‍ക്ക്‌ പിന്നെ എന്താ അറിയ്യ' എന്‍റെ മനസിലെ സംശയത്തിനു പിന്നീടുള്ള അയാളുടെ വാക്കുകളില്‍ മറുപടിയുണ്ടായിരുന്നു. 

    "വക്കീലിനറിയോ ഇവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നു. പിന്നെ ഡിഗ്രി കഴിയും മുന്‍പേ കല്യാണം ശരിയായത് കൊണ്ട് പടിപ്പു നിന്നു. ടീച്ചര്‍സിനോക്കെ മോളെ എന്തിഷ്ട്ടമായിരുന്നു ...അച്ഛന്‍ വാചാലനായി ...ഡാന്സിലും പാട്ടിലും ഒക്കെ ഫസ്റ്റ് ആയിരുന്നില്ലേ...."

    'അതുകൊണ്ടൊക്കെ എന്ത് കാര്യം നിങ്ങളിവളെ ജീവിക്കാന്‍ പഠിപ്പിച്ചില്ലല്ലോ..' ഇതുതന്നെ ആണോ ഇപ്പൊ മാഡവും ചിന്തിക്കുന്നത്? ഞാന്‍ ഇടംകണ്ണിട്ടു നോക്കി..ആ     മുഖത്ത്‌ ഗൌരവം മാത്രം.

    അയാള്‍ ‍ പറഞ്ഞു കൊണ്ടേ ഇരുന്നു... "അവന്‍ ഒറ്റ മോനാ ... അതുകൊണ്ട് വേറെ വീടെടുത്ത് മാറി താമസം ഒന്നും നടക്കില്ലാ... ഇവള്‍ക്ക്  അവിടെ   അഡ്ജസ്റ്റ് ചെയ്യാനും പറ്റുന്നില്ല.  അതുകൊണ്ടാ അവനോടു ഗള്‍ഫില്‍ പോകാന്‍ ഞാന്‍ പറഞ്ഞത് അപ്പോള്‍ അവള്‍ക്കും  കൂടെ പോകാമല്ലോ...    അതിനു സമ്മതിക്കണ്ടേ ...എന്നാ പിന്നെ ഞങ്ങളുടെ കൂടെ വന്നു നിക്കാന്‍ പറഞ്ഞു നോക്കി ഒരു രക്ഷയും ഇല്ലാ ... സഹികെട്ട് മോള്‍ തന്നെ വീട്ടിലേക്കു പോന്നു. കുറച്ചു ദിവസം കാണാതിരുന്നാല്‍ അവന്‍ വരുംന്നാ ഞങ്ങള്‍ കരുതിയത്‌ . പക്ഷേ ദാ ഈ നോട്ടീസ് ആണ് വന്നത്. ഇനിയിപ്പോ ഞങ്ങളും വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലാ..കേസേങ്കില്‍ കേസ്..."   അയാള്‍ പറഞ്ഞു നിറുത്തി .

    "ഇതിനിപ്പോള്‍ ഒരു മറുപടി നോട്ടീസ് അയക്കുകയാണ് വേണ്ടത്. കേസൊക്കെ അത് കഴിഞ്ഞല്ലേ..... പക്ഷേ മോള്‍ വീട്ടില്‍ നിന്നും   ഇറങ്ങിപ്പോന്നതിനു    തക്ക കാരണം കാണിക്കണം, എന്നാലേ കേസായാല്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവൂ... നിങ്ങളീ പറഞ്ഞതൊന്നും തക്കതായ കാരണങ്ങളല്ല,"    മാഡം ഒന്ന് നിറുത്തി ...
    "അവന്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടോ?"
    പെണ്കുട്ടിയോടായിരുന്നു ചോദ്യം ... "ഒരിക്കല്‍ തല്ലാന്‍ കൈ ഓങ്ങിയിട്ടുണ്ട്"
    ഒന്നാലോചിച്ച ശേഷം  അവള്‍ പറഞ്ഞു.   "ഞങ്ങള്‍ ഒരു ഈര്‍ക്കിലി കൊണ്ടുപോലും മോളെ തല്ലിയിട്ടില്ല." അച്ഛന്‍ ഇടയ്ക്കു കയറി .....
    "അവനെന്തെങ്കിലും ദു :ശീലങ്ങള്‍ ....? മദ്യപാനമോ... പരസ്ത്രീബന്ധമോ.... അങ്ങിനെ എന്തെങ്കിലും..?"   മാഡം ആ കുട്ടിയുടെ മുഖത്ത്‌ നോക്കി...     "കമ്പനിയില്‍  പാര്‍ടി ഉള്ളപ്പോള്‍ കുടിച്ചിട്ട് വരാറുണ്ട് ............. പിന്നെ പരസ്ത്രീബന്ധം.......ഏയ്..... ഹരിക്ക് അങ്ങനെ ആരോടും .............ആ........ പിന്നെ പ്രൊജക്റ്റ്‌ മാനേജര്‍ ആണെന്ന് പറഞ്ഞു ഒരു സ്ത്രീ ഇടയ്ക്കു മൊബൈല്‍ ലേക്ക് വിളിക്കാറുണ്ട്, അല്ലാതെ ......"
    ഉം ..മാഡം ഒന്നമര്‍ത്തി മൂളി .
    ഉപദേശിച്ചു വിടുമായിരിക്കും ....ഇവരും വഴക്ക് പറഞ്ഞു ഇറങ്ങിപ്പോകുന്നത് കാണേണ്ടി വരുമോ ? ഞാന്‍ ഇന്നാരെയാണ്  കണി കണ്ടത് ? എന്‍റെ ചിന്തകള്‍ കാട് കയറും  മുന്‍പേ  മാഡത്തിന്‍റെ വാക്കുകള്‍ ....
    "വക്കാലത്ത് ഒപ്പിട്ടു തന്നിട്ട് പോയിക്കോളു..മറുപടി നോട്ടീസ് ഞാന്‍ ഡ്രാഫ്റ്റ്‌ ചെയ്തു വച്ചേക്കാം. നാളെ രാവിലെ കോടതി തുടങ്ങും മുന്‍പ് വന്നാല്‍ നമുക്ക് അതയക്കാം."

    എനിക്കൊന്നും മനസിലാവുന്നില്ല ...എന്‍റെ സംശയം അവര്‍ പോയ ഉടനെ മാഡത്തെ അറിയിച്ചു ... "ഞാന്‍  കരുതി നമ്മള്‍ ആ കേസ് എടുക്കില്ലാ ....."
    എന്‍റെ ചോദ്യം പൂര്‍ത്തിയാവും മുന്‍പ്  മറുപടി വന്നു .
    "പിന്നെ നമ്മള്‍ എന്ത് ചെയ്യാനാ, ഉപദേശിച്ചാല്‍  ഇവരും   പോയി   വേറെ   വക്കീലിനെ കണ്ടു കേസ് കൊടുക്കും. ഞാന്‍ ഈ ഓഫീസ് പൂട്ടി വേറെ ജോലിക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല... കുറെ കോടതി കയറി ഇറങ്ങുമ്പോള്‍ ഇവളുമാരോക്കെ പഠിച്ചോളും... ഇതിലും ഭേദം അവന്‍റെ കൂടെ   ജീവിക്കുന്നതാണെന്ന് മനസിലാക്കി ഒത്തുതീര്‍പ്പിന് വന്നോളും ..."  പറഞ്ഞു തീര്‍ന്നതും  മാഡം കോടതി യിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. 

     "വേഗം വാ  ലേറ്റ് ആയാല്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടില്ല നില്‍ക്കേണ്ടി വരും" എന്നോടായി പറഞ്ഞു.  ശരിയാ ... ആകെ 5 ബെഞ്ച്‌ മാത്രമുള്ള ആ കോടതി മുറിയില്‍ തിക്കി തിരക്കി നില്‍ക്കാനുള്ള ബുദ്ധിമുട്ടാലോചിച്ചപ്പോള്‍  ഞാനും വേഗം ഇറങ്ങി നടന്നു.  

    ഉച്ചകഴിഞ്ഞ് മാഡത്തിന്‍റെ കേസ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ കോടതിയില്‍ പോയില്ല .എന്തൊക്കെയോ എഴുതിക്കുത്തി വച്ചിട്ട് മാഡം നേരത്തേ വീട്ടില്‍ പോയി. ശങ്കരേട്ടന്‍  ലീവ് ആയതു കൊണ്ട് ഒരു താക്കോല്‍ എന്നെ   ഏല്‍പ്പിച്ചിട്ടാണ് പോയത് . വൈകിട്ടു പൂട്ടി ഇറങ്ങാന്‍ വേണ്ടി   എഴുന്നെറ്റപ്പോളാണ് മാഡത്തിന്‍റെ മേശപ്പുറത്തിരുന്ന മറുപടി നോട്ടീസ്  ശ്രദ്ധയില്‍പെട്ടത്.                                          ഓ ...അപ്പോള്‍ ഇതായിരുന്നു എഴുതിക്കൊണ്ടിരുന്നത്. നാളെ അയക്കാനുളളതാണല്ലോ... ഞാന്‍ അതിലെ വരികളിലൂടെ കണ്ണോടിച്ചു .
    '.................. മദ്യപാനിയായ ഹരിഹരന്‍  എന്ന നിങ്ങളുടെ   കക്ഷിയും   ടിയാളുടെ അമ്മയും കൂടി എന്‍റെ കക്ഷിയെ ശാരീരിക മായി പീഡിപ്പിക്കുമായിരുന്നിട്ടും അവള്‍ അവിടെ എല്ലാം സഹിച്ചു കഴിഞ്ഞു കൂടുകയായിരുന്നു ... സ്വന്തം ഭര്‍ത്താവിന്‍റെ  പരസ്ത്രീബന്ധം  അറിഞ്ഞതോടെ   മാനസികമായി   തളര്‍ന്ന എന്‍റെ   കക്ഷി ആ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു പോരുകയായിരുന്നു . നാളിതുവരെയായിട്ടും ഒന്ന് ഫോണ്‍ ചെയ്തു അന്വേഷിക്കുക  പോലും  ചെയ്യാത്ത നിങ്ങളുടെ കക്ഷിയെ............................................  ....................................................................................................................................................'

    ഈശ്വരാ  എന്‍റെ പ്രാക്ടീസ് തുടരണമെങ്കില്‍ ഞാനിനിയും എന്തൊക്കെ പഠിക്കണം ????? 





      

    Tuesday, February 8, 2011

    ഇത് എന്‍റെ ലോകമല്ല

    സൗമ്യ എന്ന പാവം പെണ്‍കുട്ടിയുടെ മരണം ഒരു ഞെട്ടലോടെ അല്ലാതെ ഒരു മനുഷ്യനും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല . എന്നാല്‍ അതിലും ഞെട്ടലുണ്ടാക്കിയത് മാതൃഭൂമി സ്പെഷ്യല്‍ ന്യൂസ്‌ വായിച്ചപ്പോളാണ്.........
     (Mathrubhumi Special News നമ്മള്‍ ആ പെണ്‍കുട്ടിയെ കൊന്നുകളഞ്ഞിരിക്കുന്നു )

    ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ തനിച്ചായിപ്പോയ സൗമ്യ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറുന്നതും   കമ്പാര്‍ട്ടുമെന്റില്‍നിന്ന്   അക്രമി   പെണ്‍കുട്ടിയെ   തള്ളിയിടുന്നതും  അയാള്‍  കൂടെ ചാടുന്നതും  ചിലര്‍ കണ്ടിരുന്നുവത്രേ !!!
    എന്നിട്ടും  ഇങ്ങനെയൊക്കെ  സംഭവിച്ചോ ??? അതും  ആവശ്യമുള്ളിടത്തും  ഇല്ലാത്തിടത്തും  ഒക്കെ  കയറി ഇടപെടുന്ന ജനങ്ങള്‍ ഉള്ള നമ്മുടെ കേരളത്തില്‍ ..........
    വിശ്വസിക്കാന്‍ ആവുന്നില്ല .  യാത്രക്കാരുടെ കൂട്ടത്തില്‍ മനുഷ്യത്വം ഉള്ള ഒരാള്‍ പോലും ഉണ്ടായിരുന്നില്ലേ ?    ഇങ്ങനെ ഒരു സമൂഹത്തിലാണോ നമ്മള്‍ ജീവിക്കുന്നത് ? പേടിയാകുന്നു ...........
    ടി. വി. ചന്ദ്രന്‍റെ  'കഥാവശേഷ'നിലെ ഗോപിനാഥനെപ്പോലെ  ആത്മഹത്യ ചെയ്യാന്‍ പോലും തോന്നിപ്പോകുന്നു.
    "ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള നാണക്കേടുകൊണ്ട് "........


    "यहाँ पर मौत की सयों का डेरा हे ........
    यहाँ पर बस अँधेरा ही अँधेरा है ..........
    ये दुनिया, मेरी दुनिया तो नहीं है ...  (Lyricist- Gouhar Rasa ) 

    Tuesday, January 25, 2011

    ഒരു ക്ഷമാപണം

    ശ്രീ എം എസിന്റെ "ലിപി രെഞ്ചുവിനൊരു മറുപടി" കിട്ടി.

    യന്ത്രവല്‍ക്കരണത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ മുദ്രാവാക്യത്തോട് (ലേഖകന്‍ അടിവര ഇട്ടതു) പൂര്‍ണമായും അനുകൂലിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ.... പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കനുസരിച്ച് മാത്രമാണോ ഇന്ന് പാര്‍ട്ടി നേതാക്കളും അണികളും പ്രവര്‍ത്തിക്കുന്നത്? ചെറിയ ചെറിയ ഭ്രംശങ്ങള്‍ മാത്രമാണോ ഇന്ന് പാര്‍ട്ടിയില്‍ നടന്നു കൊണ്ടിരിക്കുന്നത്? നമ്മുടെ നേതാക്കള്‍ക്ക് എന്ത് വൃത്തികേടും കാണിക്കാം... അത് അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണോ മാധ്യമങ്ങള്‍ ചെയ്യുന്ന കുറ്റം? എന്തിനും ഏതിനും മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടുന്നത് ഇനിയും നിര്‍ത്താറായില്ലേ???

    കമ്യൂണിസത്തിന്‍റെ  എല്ലാ നന്മയും അറിഞ്ഞു വളരാന്‍ സാഹചര്യം കിട്ടിയ ഒരു കുട്ടിക്കാലമായിരുന്നു എന്‍റെത് , അതുകൊണ്ട് തന്നെ ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ തൊഴുത്തില്‍ കുത്ത് കാണുമ്പോള്‍  ലേഖകന്‍റെ ഭാഷയില്‍ "ഓക്കാനം" വരുന്നു എങ്കില്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ? അത് പൈത്രുകം മറന്നതുകൊണ്ടല്ല , ഓര്‍മയുളളതുകൊണ്ട്‌  തന്നെ .....

    1500sq.ft. വീട് പണിയാന്‍ 3 വര്‍ഷം എടുത്ത എന്‍റെ അനുഭവം  ഒരു ഒറ്റപ്പെട്ട സംഭവം അല്ല . ഒന്ന് അന്വേഷിച്ചാല്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഒക്കെ ഇതേ   അനുഭവം പറയാനുണ്ടാവും .പണവും സ്വാധീനവും ഉണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ ആറു മാസം കൊണ്ടും വീട് പണി പൂര്‍ത്തി അക്കാം എന്ന സത്യം മനസ്സിലാക്കിയതുകൊണ്ട് തന്നെ 3000 sq ft വീട് ഒരു വര്‍ഷം കൊണ്ട് പണി തീര്‍ത്ത ലേഖകന്‍ എന്നെ ഒട്ടും അത്ഭുത പെടുത്തുന്നില്ല . 3000 sq ft വീട് പണിയുന്ന ഒരാള്‍ക്ക് പണം  ഇല്ല എന്ന് പറയാന്‍ കഴിയുമോ? (പണവും സ്വാധീനവും അടയും ചക്കരയും ആണെന്ന് ഓര്‍ക്കുക) പിന്നെ സെക്കന്റുകള്‍കൊണ്ട് ഫ്ലാറ്റുകള്‍ കെട്ടി പൊക്കേണ്ടത് ഒരു അത്യാവശ്യമല്ലായിരിക്കാം. അതുപോലെയാണോ റോഡുകളുടെയും, പാലങ്ങളുടെയും മറ്റു പല വന്‍കിട പദ്ധതികളുടെയും കാര്യം ?

    ശ്രീ കൊച്ചൌസേപ്പിന്‍റെ പ്രശ്നം രണ്ടു ദിവസത്തില്‍ കൂടുതല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തില്ല എന്നത് അതിനെ അപ്രസക്തമാക്കുന്നുണ്ടോ? വാര്‍ത്തകള്‍ക്കും പ്രശ്നങ്ങള്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ഏതു  പ്രശ്നമാണ് രണ്ടു ദിവസത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് ?

    കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നിഷേധിക്കാം എന്ന് ഭരണഘടനയില്‍ എവിടെ യാണ് പറഞ്ഞിട്ടുള്ളത് എന്ന എന്‍റെ ചോദ്യത്തിന് "ലിപി ഭരണഘടനാ പഠിച്ചിട്ടുണ്ടോ ?" എന്ന മറു ചോദ്യമാണ് ലേഖകന്‍  ചോദിച്ചിട്ടുള്ളത്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായതും 24 ഭാഗങ്ങളിലും  450ല്‍ ഏറെ അനുഛേദങ്ങളിലും , 12 പട്ടികകളിലും ആയി എഴുതപ്പെട്ടിട്ടുള്ളതുമായ ഇന്ത്യന്‍ ഭരണഘടന, ഒരു നിയമ ബിരുദ്ധധാരിണി ആയ  ഞാന്‍ പഠിച്ചിട്ടുണ്ട്  എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. Kerala Headload Workers Act ല്‍ കാലക്രമേണ വന്നിട്ടുള്ള ഭേതഗതികളില്‍ ഏറ്റവും അവസാനത്തെതില്‍ പോലും കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നിഷേധിക്കാം എന്ന് പറയുന്നില്ല. നാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും പഠിച്ചു മെനക്കെടാതെ അന്നന്നത്തെ ആഹാരത്തെ പറ്റി മാത്രം ചിന്തിക്കുന്ന  ഒരുവിഭാഗം ആളുകളും നമ്മുടെ നാട്ടില്‍ ഉണ്ട്. അവരെപ്പോലെ ഉള്ളവരെ ഒരുപക്ഷെ നിങ്ങള്‍ രാഷ്ട്രീയ വാദികള്‍ക്ക് സ്വന്തം ഭാഷാ ശക്തി  കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കും .

    "കോണ്ട്രാക്ടര്‍ക്ക് ലാഭമാകണമെന്ന് ലിപിക്ക് എന്താണ് ഇത്ര വാശി? വൈകുന്നേരം ഷെയറ് തരുമോ???? ഫ്ലാറ്റുകാര്‍ വലതുപക്ഷക്കാരും മാന്യരും ആണല്ലോ... ലിപി കളിക്കുന്നവനെ  കാണുകയും കളിപ്പിക്കുന്നവനെ കാണാതെ പോവുകയും ചെയ്യുന്നു... "ഇത്തരം അര്‍ത്ഥ ശൂന്യമായ നിരവധി പരാമര്‍ശങ്ങള്‍ക്ക് മറുപടി ഇനിയും ബാക്കിയാണ്........

    അതൊക്കെ പറഞ്ഞു മനസ്സിലാക്കി  ഇവരെയൊക്കെ  കണ്ണ് തുറപ്പിക്കാം  എന്ന വിശ്വാസം നഷ്ടപെട്ടിരിക്കുന്നു ..........

    ലേഖകന്‍റെ അറിവിനോടും അനുഭവങ്ങളോടും മത്സരിക്കുക എന്നത് എന്‍റെ ലക്ഷ്യമല്ലാത്തതിനാല്‍ ഇനിയും ഇത്തരം രാഷ്ട്രീയ ന്യയീകരണങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ഒന്ന് പറഞ്ഞുകൊള്ളട്ടെ. നിങ്ങള്‍ കുറച്ചു ബുദ്ധിജീവികള്‍ ഒഴികെ ബാക്കി പൊതുജനം  മുഴുവന്‍ കഴുതകളാണെന്നും അവര്‍ക്ക് നാടിന്‍റെ ചരിത്രം അറിയില്ലെന്നും കരുതുന്നത് കുറച്ചു കഷ്ട്ടം തന്നെയാണ്......

    താന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്നു എന്ന് സമര്‍ത്ഥിക്കുന്ന മിടുക്കന്മാരോട് പ്രതികരിക്കാന്‍ ശ്രമിച്ച എന്‍റെ മണ്ടത്തരത്തിന് എന്നോട് ക്ഷമിക്കൂ..........

    Sunday, January 23, 2011

    ഒരു പ്രതികരണം

    ശ്രീ എം.എസ്.മോഹനന്‍റെ സി ഐ റ്റി യു അക്രമം എന്ന പോസ്റ്റ്‌ വായിച്ചു.... (സി ഐ റ്റി യു അക്രമം)

    ഈ ഭൂമിയില്‍ വളരെ കാലം ജീവിച്ചു കൊതി മാറിയ ഒരു കിളവന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്‌. അങ്ങിനെ ഒരു കിളവനു ഇങ്ങനെ ഒക്കെ ധൈര്യമായി എഴുതാം . കാരണം ഇവിടെ ഭാവിയില്‍ എന്ത് സംഭവിച്ചാലും അദ്ദേഹത്തിന് പ്രശ്നമില്ല .

    അത് വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് ഇത്തരം രാഷ്ട്രീയ വാദികളുടെ മണ്ടത്തരങ്ങളോട്  എന്ത് പ്രതികരിക്കാനാണ് എന്നാണ്. ഉറങ്ങുന്നവരെ അല്ലാതെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ നമുക്കാവില്ലല്ലോ... പക്ഷെ ജീവിതത്തിന്‍റെ   പകുതി പോലും ജീവിച്ചു തീര്‍ന്നിട്ടില്ലാത്ത എന്നെപ്പോലെ ഒരു ശരാശരി മലയാളിക്ക് ഇതിനു എതിരേ പ്രതികരിക്കാതിരിക്കാനും ആവില്ല .

    അറുപതുകളിലേയും  എഴുപതുകളിലേയും കഥകള്‍ അവിടെ നില്‍ക്കട്ടെ... അന്നത്തെ അതേ വീക്ഷണ കോണിലൂടെ ഈ 2011 ലും പ്രശ്നങ്ങളെ സമീപിക്കുന്ന ഇത്തരം പുരാവസ്തുക്കളാണ് നമ്മുടെ കേരളത്തിന്‍റെ ശാപം .......

    ഇപ്പോളത്തെ പ്രശ്നം  സി ഐ റ്റി യു നു തൊഴില്‍ നിഷേധം എന്നതാണല്ലോ !!! ജോലി ചെയ്യാന്‍ മടിയില്ലാത്ത ഒരു കൂലി പണിയ്ക്കാരന്  കേരളത്തില്‍ തൊഴില്‍ കിട്ടുന്നില്ല  എന്ന് പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാന്‍  ബുദ്ധിമുട്ടുണ്ട്.   കാരണം, സമയത്ത് പണിക്കാരെ കിട്ടാത്തത് കൊണ്ട് മാത്രം വെറും 1500sq.ft. വീട് പണിയാന്‍ മൂന്നു  വര്‍ഷം എടുത്ത അനുഭവമുള്ള നമ്മുടെ നാട്ടില്‍ തൊഴിലാളികളെ മാത്രം വച്ച് ഒരു മെഷിനറിയുംഉപയോഗിക്കാതെ 10ഉം 20ഉം നിലകളുള്ള കെട്ടിടങ്ങള്‍ പണിയുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് ഊഹിക്കാവുന്നതെ ഉള്ളൂ .....

    ഒരു സാധാരണ ക്കാരന്‍ തന്‍റെ ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും, തികയാത്തത് ലോണും ഒക്കെ എടുത്തു സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുമ്പോള്‍ വിലങ്ങു തടി ആയി വരുന്നത് ഈ പറയുന്ന ആഗോള വല്‍ക്കരണം ഒന്നും അല്ല. തൊഴില്‍ ഇല്ല എന്ന് മുറവിളി കൂട്ടുന്ന ഒരു വിഭാഗം ആളുകള്‍ ആണ്. സ്വന്തം പറമ്പില്‍ ഒരു ലോഡ് കല്ലോ മണലോ ഇറക്കണം എങ്കില്‍ ഇവരുടെ ഒക്കെ അനുവാദം വേണം . നമ്മള്‍ കോണ്ട്രാക്റ്റ് കൊടുത്ത തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കിക്കാന്‍ ഇവര്‍ സമ്മതിക്കില്ല. ഇനി ഇവരെ  എതിര്‍ത്തു ഇറക്കിയാലോ ? ഈ മഹാന്മാര്‍ക്ക് നോക്ക്  കൂലി കൊടുക്കണം . ഇവിടെ യഥാര്‍ത്ഥത്തില്‍ ആരാണ് തൊഴില്‍ നിഷേധം നടത്തുന്നത്? കാര്‍ഡ്‌ ഇല്ലാത്ത തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കാം എന്ന് ഭരണ ഘടന യില്‍ ഇവിടെയാണ് പറഞ്ഞിട്ടുള്ളത് ?

    ഇത്തരം ചുമട്ടു തൊഴിലാളി സംഘടനകള്‍ മൂലം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളേ പറ്റി ഈ മോഹനന്മാര്‍ അറിയാതെപോകുന്നതെന്തുകൊണ്ട്?  മുതലാളി  മാരെ മാത്രമേ ഇവര്‍ കഴുത്തിന്‌ കുത്തി പിടിച്ചു കൂലി വാങ്ങുന്നുള്ളൂ എന്നാണോ ഈ ലേഖകന്‍റെ  വിശ്വാസം ? ആശുപത്രിയില്‍ കിടക്കുന്ന അമ്മയെയും ഫീസ് കൊടുക്കാനാകാത്ത കുഞ്ഞിനേയും പറ്റി വേവലാതി ഉള്ള ഒരു തൊഴിലാളി ചെയ്യേണ്ടത് കിട്ടുന്ന ജോലിആത്മാര്‍ഥമായി ചെയ്യുക എന്നതല്ലേ? അല്ലാതെ മറ്റുള്ളവരുടെ കഴുത്തിന്‌ കുത്തി പ്പിടിച്ചു പൈസ വാങ്ങലാണോ? എങ്കില്‍ അതിനെ  ഗുണ്ടായിസം  എന്നല്ലേ  വിളിക്കേണ്ടത്? തൊഴില്‍ ഇല്ല എന്നും തൊഴില്‍ നിഷേധം നടത്തുന്നു എന്നും ഒക്കെ പരാതി പറയുന്ന ഇവര്‍ മനസ്സിലാക്കുന്നില്ലേതമിഴന്‍ന്‍റെ യും തെലുഗന്‍ ന്‍റെ യും ഒക്കെ  ഗള്‍ഫ്‌ ആയി കേരളം മാറിയത് .

    ഇത്തരം ലേഖകര്‍ മുതലാളിമാര്‍ക്ക് എതിരെയും തൊഴിലാളികള്‍ക്ക് തന്നെ അപമാനം ആയ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് അനുകൂലമായും സാഹിത്യത്തിന്‍റെ അകമ്പടിയോടെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ ഇതിനിടയില്‍ ഇടത്തരക്കാരന്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാണാന്‍ അവര്‍ക്ക് സമയം എവിടെ ?

    ശ്രീ കൊച്ചൌസേപ്പിന് റ്റി വി യിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയാകാന്‍ പറ്റി എന്നതല്ലാതെ ഭാവിയിലും ഇന്നത്തേ പോലെലോഡിറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും തൊഴിലാളികളുമായി ഒരൊത്തുതീര്‍പ്പിനുള്ള അവസരം ഇനിയും നഷ്ടമായിട്ടില്ല എന്നും ഉള്ള ലേഖകന്‍റെ വാക്കുകളിലെ ഭീഷണി എന്താണ് വ്യക്തമാക്കുന്നത്? "കേരളം ഒരിക്കലും നേരെയാവില്ല, നിങ്ങള്‍  വേണമെങ്കില്‍ അന്ന്യ സംസ്ഥാനത്ത് പോയി സ്ഥാപനങ്ങളും ഗോഡൌണുകളും തുടങ്ങിക്കോളൂ" എന്നല്ലേ? നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ജോലിക്ക്  വേണ്ടി  അന്യനാട്ടില്‍ പോകുന്നതിനു ഉത്തരവാദികള്‍ ഇവരൊക്കെ അല്ല? ഇവിടെ ഒരു പുരോഗതിയും വരരുതെന്ന് വാശി പിടിക്കുന്ന ഇത്തരക്കാരോട് ഒരു ചോദ്യം... കേരളത്തിന്‍റെ ഭാവി കുറേ സി ഐ റ്റി യു കാരും അവരെ താങ്ങുന്ന അധികാരമോഹികളും നിശ്ചയിക്കുംപോലെ ആണോ ???